കാര്‍ഷിക അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടി: സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി

ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്രം എടുത്ത നടപടികളും ധനമന്ത്രി വിശദീകരിച്ചു.

Update: 2020-05-15 16:07 GMT
ന്യൂഡല്‍ഹി: സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. പതിനൊന്ന് പദ്ധതികളാണ് ഇന്ന് പ്രഖ്യാപിച്ചത്. മൂന്നാം ഘട്ട പ്രഖ്യാപനത്തില്‍ കൃഷിക്കും അനുബന്ധ മേഖലക്കുമുള്ള പദ്ധതികളുമായാണ് ഇത്തവണ നിര്‍മല സീതാരാമന്‍ വന്നിട്ടുള്ളത്. കൂടാതെ കാര്‍ഷിക മേഖലയിലെ പശ്ചാത്തല സൗകര്യങ്ങള്‍ക്കും, കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ക്കും, കാര്‍ഷിക സംരംഭകര്‍ക്കും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനായി ഒരു ലക്ഷം കോടി നീക്കിവെക്കുന്നതായും ധനമന്ത്രി അറിയിച്ചു.

അതേസമയം ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്രം എടുത്ത നടപടികളും ധനമന്ത്രി വിശദീകരിച്ചു. 74300 കോടിയുടെ വാങ്ങലുകളാണ് ലോക്ക് ഡൗണ്‍ കാലത്ത് താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം നടത്തിയത്. പിഎം കിസാന്‍ ഫണ്ട് വഴി 18700 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 6400 കോടി പിഎം ഫസല്‍ ഭീമ യോജന വഴി നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് 25 ശതമാനം വരെ പാല്‍ ഉപഭോഗം കുറഞ്ഞു. 560 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ചു. 111 കോടി ലിറ്റര്‍ പാല്‍ അധികമായി വാങ്ങാന്‍ 4100 കോടി ചെലവാക്കി. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി പ്രഖ്യാപിച്ചു. മത്സ്യബന്ധന മേഖലയ്ക്കും സഹായം നല്‍കി. ചെമ്മീന്‍ കൃഷിക്കടക്കം പ്രധാന സഹായങ്ങള്‍ നല്‍കി. എന്നിങ്ങനെ മന്ത്രി വിശദീകരിച്ചു

കൂടാതെ സംരംഭങ്ങളുടെ വരുമാനം ഉയര്‍ത്തുന്നതിനായി ഭക്ഷ്യമേഖലയിലെ ചെറുകിട ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്ക് പതിനായിരം കോടി അനുവദിക്കുമെന്നും സ്ത്രീകളുടെ സംരംഭങ്ങള്‍ക്കും അസംഘടിത മേഖലയിലെ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്കും മുന്‍തൂക്കും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇവരുടെ ഉത്പ്പന്നങ്ങള്‍ ആഗോള ബ്രാന്റ് ആക്കി മാറ്റാനുള്ള സഹായം നല്‍കും. രാജ്യാന്തര നിലവാരത്തിലുള്ള ബ്രാന്‍ഡ് വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിചേര്‍ത്തു. മത്സ്യബന്ധന മേഖലയില്‍ 20000 കോടിയുടെ പദ്ധതി അനുവധിക്കും. 11000 കോടി സമുദ്ര മത്സ്യബന്ധനം, മത്സ്യ കൃഷിക്കായി നീക്കിവച്ചു. 70 ലക്ഷം ടണ്‍ എങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ശ്രമം. മൃഗങ്ങളുടെ വായ, പാദ രോഗങ്ങള്‍ തടയാനായി 13343 കോടിയുടെ പദ്ധതി. രാജ്യത്തെ 53 കോടി വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കും. വാക്‌സിനേഷന്‍ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതുവരെ 1.5 കോടി പശുക്കള്‍ക്കും എരുമകള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു. തേനീച്ച വളര്‍ത്തലിനായി 500 കോടി നീക്കിവയ്ക്കും. രണ്ട് ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.



Tags:    

Similar News