കൊവിഡ്: ഗുജറാത്ത് സര്‍ക്കാര്‍ യാഥാര്‍ഥ്യം മറച്ചുവെച്ചു; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, സ്വമേധയാ കേസെടുത്തു

കൊവിഡ് പ്രതിരോധത്തിനായി ഗുജറാത്ത് സർക്കാർ സ്വീകരിച്ച നടപടികൾ അഡ്വക്കേറ്റ് ജനറൽ കമൽ ത്രിവേദി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ അവകാശവാദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് യാഥാർത്ഥ്യം എന്ന് കോടതി പരാമർശിച്ചത്.

Update: 2021-04-15 09:47 GMT

അഹമ്മദാബാദ്: സംസ്ഥാനം യഥാർത്ഥത്തിൽ നേരിടുന്ന കൊവിഡ് സാഹചര്യം ഭരണകൂടം മറച്ചു പിടിക്കുന്നു എന്ന് ഗുജറാത്ത് ഹൈക്കോടതി. യാഥാർത്ഥ്യം സർക്കാർ അവകാശപ്പെടുന്നതിന് വിരുദ്ധമാണെന്നാണ് കോടതി നിരീക്ഷിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള കൊറോണ വ്യാപനത്തെക്കുറിച്ചുള്ള ഒരു പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി തിങ്കളാഴ്ച സംസ്ഥാന സർക്കാരിനെ വിമർശിച്ചത്.

ദൈവത്തിന്റെ കൃപ കൊണ്ടാണ് തങ്ങൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന് ആളുകൾ ഇപ്പോൾ വിശ്വസിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ഭാർഗവ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കൊവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ പൗരന്മാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാനം ജാഗ്രത പുലർത്തണമെന്നും കോടതി സൂചിപ്പിച്ചു.

കൊവിഡ് പ്രതിരോധത്തിനായി ഗുജറാത്ത് സർക്കാർ സ്വീകരിച്ച നടപടികൾ അഡ്വക്കേറ്റ് ജനറൽ കമൽ ത്രിവേദി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ അവകാശവാദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് യാഥാർത്ഥ്യം എന്ന് കോടതി പരാമർശിച്ചത്.

നിങ്ങൾ അവകാശപ്പെടുന്നതിനേക്കാൾ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. എല്ലാം ശരിയാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ യാഥാർത്ഥ്യം അതിന് വിരുദ്ധമാണെന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന വാദത്തിനിടെ ഹൈക്കോടതി പറഞ്ഞു. ആളുകൾ ഇപ്പോളിതിനെ വിശ്വാസത്തിലെടുക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്ത് ഇപ്പോൾ അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ആർടിപിസിആർ ടെസ്റ്റിന്റെ ഫലം അറിയാനാകുന്നതെന്ന് സൂചിപ്പിച്ച കോടതി, ആവശ്യത്തിന് സമയം കിട്ടിയിട്ടും സർക്കാർ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചില്ല എന്നും ചൂണ്ടിക്കാട്ടി. പ്രതിരോധ മരുന്നുകൾ കൈവശമുണ്ടെങ്കിൽ അതിന്റെ ഫലങ്ങൾ കാണിക്കൂവെന്നും ഹൈക്കോടതി പറഞ്ഞു.

നിരവധി മാധ്യമങ്ങളാണ് ഗുജറാത്ത് സർക്കാരിന്റെ ഔദ്യോഗിക കൊവിഡ് കണക്കുകൾ കള്ളമാണെന്ന് റിപോർട്ട് ചെയുന്നത്. ശ്മശാനങ്ങൾ, വീഡിയോ ദൃശ്യങ്ങൾ, വാർത്താ ശകലങ്ങൾ എന്നിവയെ ഉദ്ധരിച്ചാണ് ഈ പൊരുത്തക്കേടുകൾ അധികവും റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6690 പുതിയ കേസുകളും 67 മരണങ്ങളും ആണ് റിപോർട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് ആരംഭിച്ചതിന് ശേഷം സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ഏകദിന വർധനവാണ് ഇത്.

Similar News