രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ 'ഏത് വിധമുള്ള പങ്കും' വഹിക്കാന്‍ തയ്യാറാണെന്ന് രജനീകാന്ത്

രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിന് ഏതു വിധത്തിലുമുള്ള പങ്കും വഹിക്കാന്‍ താന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്ലീം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് യോജിക്കുന്നു-അദ്ദേഹം ട്വീറ്റ് ചെയ്തു.

Update: 2020-03-02 02:48 GMT

ചെന്നൈ: ഡല്‍ഹിയിലെ വര്‍ഗീയ അക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചതിനു പിന്നാലെ രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ഏത് വിധത്തിലുള്ള പങ്കും വഹിക്കാന്‍ തയ്യാറാണെന്ന് തമിഴ് ചലച്ചിത്ര സൂപ്പര്‍സ്റ്റാറും രാഷ്ട്രീയക്കാരനുമായ രജനീകാന്ത്. ഒരു മുസ്‌ലിം സംഘടനയിലെ ഏതാനും നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിന് ഏതു വിധത്തിലുമുള്ള പങ്കും വഹിക്കാന്‍ താന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്ലീം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് യോജിക്കുന്നു-അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മുസ്ലീം സംഘടനയായ തമിഴ്‌നാട് ജമാഅത്തുല്‍ ഉലമാ അംഗങ്ങള്‍ 69 കാരനായ നടനെ അദ്ദേഹത്തിന്റെ പോയ്‌സ് ഗാര്‍ഡന്‍ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാട് ജമാത്തുല്‍ ഉലമ പ്രസിഡന്റ് കെ എം ബാഖവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രജനീകാന്തനെ സന്ദര്‍ശിച്ചത്.രാജ്യത്ത് ദേശീയ ജനസംഖ്യരജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ മുസ്ലീം സമൂദായം നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ രജനിയെ അറിയിച്ചു. തങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട രജനി ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുതന്നതായി മതനേതാക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ രജനീകാന്ത് നിശിതമായി വിമര്‍ശിച്ചിരുന്നു. അക്രമത്തെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച വടക്കുകിഴക്കന്‍ ദില്ലിയില്‍ നടന്ന വര്‍ഗീയ അക്രമത്തില്‍ 47 പേര്‍ മരിക്കുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags:    

Similar News