ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ബിഐ ലേഖനം

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നിര്‍ദേശ പ്രകാരം സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു സംഘം തയ്യാറാക്കിയ ലേഖനത്തിലാണ് കേരളമടക്കം കനത്ത കടബാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മുന്നറിയിപ്പ് നല്‍കുന്നത്.

Update: 2022-06-17 18:38 GMT

മുംബൈ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ കടബാധ്യത ഏറെയുള്ള സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നിര്‍ദേശ പ്രകാരം സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു സംഘം തയ്യാറാക്കിയ ലേഖനത്തിലാണ് കേരളമടക്കം കനത്ത കടബാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മുന്നറിയിപ്പ് നല്‍കുന്നത്.

ബിഹാര്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ ഏറ്റവും കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക്, അവരുടെ മൊത്തം കടം സുസ്ഥിരമല്ല, കാരണം കടത്തിന്റെ വളര്‍ച്ച കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഎസ്ഡിപി) വളര്‍ച്ചയെ മറികടന്നിരിക്കുയാണെന്നും ആര്‍ബിഐ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതികള്‍ പുനരാരംഭിച്ചത്, അര്‍ഹമല്ലാത്ത സൗജന്യങ്ങള്‍ക്കുള്ള ചെലവ് വര്‍ധന, ആകസ്മികമായുള്ള ബാധ്യതകളുടെ വര്‍ധനവ് തുടങ്ങിയ കാര്യങ്ങളില്‍ വിപുലമായ തിരുത്തല്‍ നടപടികള്‍ ആവശ്യമാണ്.

സ്വന്തമായുള്ള നികുതി വരുമാനത്തിലെ കുറവ്, പ്രതിജ്ഞാബദ്ധമായ ചെലവുകളുടെ ഉയര്‍ന്ന വിഹിതം, വര്‍ധിച്ചുവരുന്ന സബ്‌സിഡി ഭാരങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യത്തെ കൊവിഡ് ഇതിനകം തന്നെ വഷളാക്കിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.