രഞ്ജി ട്രോഫി; രോഹന്‍ കുന്നുമല്ലിന് സെഞ്ചുറി നഷ്ടം; കേരളം അഞ്ചിന് 188ന് അഞ്ച് എന്ന നിലയില്‍

Update: 2025-11-09 07:58 GMT

തിരുവനന്തപുരം: സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തിന് അഞ്ച് വിക്കറ്റ് നഷ്ടമായി. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് രോഹന്‍ കുന്നുമ്മല്‍ (80), അഹമ്മദ് ഇമ്രാന്‍ (10), ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 40 റണ്‍സുമായി ബാബാ അപരാജിതും 29 റണ്‍സുമായി അങ്കിത് ശര്‍മയുമാണ് ക്രീസില്‍. സൗരാഷ്ട്രയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്ഘട്ട്, ഹിതെന്‍ കാംബി എന്നിവര്‍ രണ്ടും പ്രേരക് മങ്കാദ് ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 21 റണ്‍സ് കൂടി സ്‌കോര്‍ ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. അഹമ്മദ് ഇമ്രാനായിരുന്നു പുറത്തായത്. ജയ്‌ദേവ് ഉനദ്ഘട്ടിനായിരുന്നു വിക്കറ്റ്. പിന്നാലെ ടീം സ്‌കോര്‍ 128ല്‍ നില്‍ക്കെ രോഹനും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. തുടര്‍ന്ന് അസറുദ്ദീനും മടങ്ങിയതോടെ ടീം സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിലെത്തി. തുടര്‍ന്ന് ബാബാ അപരാജിതും അങ്കിത് ശര്‍മയും നേടിയ കൂട്ടുകെട്ടാണ് ടീമിനെ 189 റണ്‍സിലെത്തിച്ചത്.

ഓപ്പണിങ് ബാറ്റര്‍ എ.കെ. ആകര്‍ഷ്, സച്ചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകള്‍ കഴിഞ്ഞ ദിവസം തന്നെ ടീമിനു നഷ്ടമായിരുന്നു.രോഹനൊപ്പം 61 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ആകര്‍ഷ് മടങ്ങിയത്. നിലവില്‍ 2 പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കേരളം. ആദ്യ രണ്ടു മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചപ്പോള്‍ മൂന്നാം മല്‍സരം കേരളത്തിന് ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. സൗരാഷ്ട്രയ്‌ക്കെതിരേ ജയം കേരളത്തിന് അനിവാര്യമാണ്.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിനു വേണ്ടി 6 വിക്കറ്റ് വീഴ്ത്തിയ പേസര്‍ എം.ഡി. നിധീഷാണ് സൗരാഷ്ട്രയെ തകര്‍ത്തത്. നിധീഷിനു പുറമെ ബാബാ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി. 123 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറിയും 2 സിക്‌സും ഉള്‍പ്പടെ 84 റണ്‍സ് നേടിയ ജേ ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.

7 റണ്‍സ് സ്‌കോര്‍ ചേര്‍ക്കുന്നതിനിടെ ആദ്യ മൂന്നു വിക്കറ്റുകളും നഷ്ടമായിരുന്നു. ഹാര്‍വിക് ദേശായി (0), ചിരാഗ് ജാനി (5), എ.വി. വാസവദ (0) എന്നിവരാണ് പുറത്തായത്. എന്നാല്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ടീമിനെ ജേ ഗോഹില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. ഗോഹിലിനൊപ്പം മറുവശത്ത് പ്രേരക് മങ്കാദും നിലയുറപ്പിച്ചതോടെ ടീം സ്‌കോര്‍ 50 കടന്നു. പിന്നീട് 76ല്‍ നില്‍ക്കെ നീധീഷാണ് കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റില്‍ 69 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്.

പിന്നാലെ ക്രീസിലെത്തിയ അന്‍ഷ് ഗോസായിക്ക് കേരളത്തിന്റെ ബൗളിങ് നിരയ്ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല. ഒരു റണ്‍സെടുത്ത് താരം പുറത്തായി. നിധീഷിനു തന്നെയായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ടീം സ്‌കോര്‍ 123 റണ്‍സില്‍ നില്‍ക്കെ ജേ ഗോഹില്‍ പുറത്തായത് സൗരാഷ്ട്രയ്ക്ക് തിരിച്ചടിയായി. പിന്നീട് വന്ന മധ്യനിര ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവനകള്‍ ടീമിനു നല്‍കാന്‍ കഴിയാതെ വന്നതോടെ ടീം 160 റണ്‍സില്‍ കൂടാരം കയറി. ജേ ഗോഹിലിനു പുറമെ പ്രേരക് മങ്കാദ്, സമ്മര്‍ ഗജ്ജര്‍ (23), ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്ഘട്ട് (16) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.








Tags: