രാമസേതു നിര്‍മിച്ചത് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍: കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍; മൗനികളായി ഐഐടി വിദ്യാര്‍ഥികള്‍

ലോകത്തിലെ ഏറ്റവും പുരാതന ഭാഷ സംസ്‌കൃതമാണെന്നും സ്വയം വിഷം കഴിച്ച് ലോകത്തെ രക്ഷിച്ചയാളാണ് പരമശിവനെന്നും മന്ത്രി പറഞ്ഞു.

Update: 2019-08-28 14:52 GMT

കൊല്‍ക്കത്ത: രാമസേതു നിര്‍മിച്ചത് ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണെന്ന് അവകാശപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍. ഖരക്ക്പൂര്‍ ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ അവകാശവാദം. സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ മൗനം പാലിച്ചതോടെ എന്തെങ്കിലും പറയൂ എന്നു ആവര്‍ത്തിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൈയടിക്കുകയും ചെയ്തു.

'പുരാതനകാലത്ത് നമ്മുടെ രാജ്യത്ത് മികച്ച എന്‍ജിനീയര്‍മാരുണ്ടായിരുന്നു എന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോ? ഉദാഹരണത്തിന്, രാമസേതു നിര്‍മിച്ചത് ആരാണ്? യു.എസിലെയും ബ്രിട്ടനിലെയും ജര്‍മനിയിലെയും എന്‍ജിനീയര്‍മാരാണോ? അല്ല, നമ്മുടെ എന്‍ജിനീയര്‍മാരാണ്. ഇപ്പോഴും ഇത് ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്' രമേശ് പൊഖ്രിയാല്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും പുരാതന ഭാഷ സംസ്‌കൃതമാണെന്നും സ്വയം വിഷം കഴിച്ച് ലോകത്തെ രക്ഷിച്ചയാളാണ് പരമശിവനെന്നും മന്ത്രി പറഞ്ഞു. സംസ്‌കൃതം ദൈവീക ഭാഷയാണ്. ഭാവിയില്‍ സംസാരിക്കുന്ന കംപ്യൂട്ടറുകള്‍ നിര്‍മിച്ചെടുക്കുമ്പോള്‍ അതിന് ഏറ്റവും അനുയോജ്യവും ശാസ്ത്രീയമായതുമായ ഭാഷ സംസ്‌കൃതമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags: