അലനെയും താഹയെയും എന്‍ഐഎയ്ക്ക് കൈമാറിയ ശേഷം പീലാത്തോസിനെ പോലെ കൈകഴുകാന്‍ പിണറായിക്ക് കഴിയില്ല: രമേശ് ചെന്നിത്തല

ഇരുവരും മാവോവാദികളാണെന്ന് അന്വേഷണത്തിലൂടെ വ്യക്തമായെന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.

Update: 2019-12-25 12:39 GMT

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരായിരുന്ന അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോവാദി ചാപ്പകുത്തി അറസ്റ്റ് ചെയ്തു എന്‍ഐഎയ്ക്ക് കൈമാറിയ ശേഷം സിപിഎം അവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവരും മാവോവാദികളാണെന്ന് അന്വേഷണത്തിലൂടെ വ്യക്തമായെന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.

കേസ് എന്‍ഐഐയെ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുപ്പിച്ചത് ഈ പ്രസ്താവനയുടെ ബലത്തിലായിരുന്നു. ഇക്കഴിഞ്ഞ 19നാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതായി വാര്‍ത്ത പുറത്ത് വന്നത്. നാളിതുവരെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയായിരുന്നു. പന്നിയങ്കരയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലും അലന്റെയും താഹയുടെയും മാവോവാദി ബന്ധത്തെക്കുറിച്ച് വാചാലരാവുകയാണ് നേതാക്കള്‍ ചെയ്തത്. ഇക്കഴിഞ്ഞ 20ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അതിന് ശേഷം സംസ്ഥാന സമിതിയും ചേര്‍ന്നിട്ടും കേസിനെക്കുറിച്ച് ഒരക്ഷരം പോലും സിപിഎം ഉരിയാടിയില്ല. ഒടുവില്‍ അലന്റെ മാതാവും പൊതുസമൂഹവും തങ്ങള്‍ക്കെതിരേ തിരിയുമെന്നു മനസിലാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അര്‍ബന്‍ നക്‌സലുകലാണെന്ന് മുദ്രകുത്തി രണ്ട് വിദ്യാര്‍ത്ഥികളെയും എന്‍ഐഎ യ്ക്ക് കൈമാറി അമിത്ഷായ്ക്ക് മുന്നില്‍ നല്ലകുട്ടിയാകാനാണ് പിണറായി വിജയന്റെ ശ്രമം.

എന്‍ഐഎയ്ക്ക് കേസ് ഏല്‍പ്പിച്ചു കൊടുത്ത ശേഷം ഈ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞു പീലാത്തോസിനെ പോലെ കൈകഴുകാന്‍ സിപിഎമ്മിനാവില്ല. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യുഎപിഎ ചുമത്തിയതോടെയാണ് ബിജെപി മുഖപത്രം പിണറായി വിജയന് സലൂട്ട് സമര്‍പ്പിച്ചു എഡിറ്റ് പേജില്‍ ലേഖനം എഴുതിയത്. സംഘ്പരിവാര്‍ പ്രീണനത്തിന് വേണ്ടിയാണ് പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News