23കാരിയെ പീഡിപ്പിച്ച കേസില്‍ മന്ത്രി പുത്രൻ ഒളിവിൽ; മന്ത്രിയുടെ വസതിക്ക് മുന്നിൽ നോട്ടിസ് പതിപ്പിച്ച് പോലിസ്

കഴിഞ്ഞവര്‍ഷം ആ​ഗസ്ത് മാസത്തില്‍ പരിശോധനയില്‍ താന്‍ ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞു. തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിന് ഗുളിക കഴിപ്പിച്ചതായും 23കാരിയുടെ പരാതിയില്‍ പറയുന്നതായി ഡല്‍ഹി പോലിസ് പറയുന്നു.

Update: 2022-05-15 10:39 GMT

ജയ്പൂര്‍: 23കാരിയെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാന്‍ മന്ത്രിയുടെ മകന് നോട്ടിസ്. മെയ് 18നകം ഹാജരാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലിസ് മന്ത്രിയുടെ വസതിയുടെ മുന്നില്‍ നോട്ടിസ് പതിച്ചു. കേസിലെ പ്രതി രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയപ്പോള്‍ മകനെ കാണാനില്ലെന്ന് പോലിസ് പറഞ്ഞു ഇന്ന് രാവിലെയാണ് പതിനഞ്ചംഗ സംഘം മന്ത്രി മഹേഷ് ജോഷിയുടെ മകനെ തേടി രാജസ്ഥാനില്‍ എത്തിയത്.

മന്ത്രിയുടെ നഗരത്തിലെ രണ്ടുവീടുകളും പോലിസ് പരിശോധന നടത്തി. എന്നാല്‍ രണ്ടിടത്തും മകനെ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. രോഹിത് ജോഷിയെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ നിരവധി തവണ തന്നെ മന്ത്രിയുടെ മകനായ രോഹിത് ജോഷി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. കഴിഞ്ഞവര്‍ഷം ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്നെ തട്ടിക്കൊണ്ടുപോകുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ആദ്യ കണ്ടുമുട്ടലില്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി തന്നെ മയക്കിക്കിടത്തി. പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ താന്‍ നഗ്‌നയായ നിലയിലായിരുന്നു. തന്റെ നഗ്‌നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ആ​ഗസ്ത് മാസത്തില്‍ പരിശോധനയില്‍ താന്‍ ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞു. തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിന് ഗുളിക കഴിപ്പിച്ചതായും 23കാരിയുടെ പരാതിയില്‍ പറയുന്നതായി ഡല്‍ഹി പോലിസ് പറയുന്നു.

Similar News