പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കല്‍; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിനു മുസ്‌ലിം ലീഗ് നോട്ടീസ് നല്‍കി

നിലവില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുരുഷനോടൊത്ത് ലൈംഗീക ബന്ധം പുലര്‍ത്തുന്നതിനും ഒരുമിച്ച് താമസിക്കുന്നതിനും നിയമ തടസ്സമില്ലാത്ത പ്രായം 18 വയസ്സാണ്

Update: 2021-12-17 05:30 GMT

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹം പ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനം കൂടുതല്‍ പഠിച്ച ശേഷമേ നടപ്പാക്കാവൂ എന്നു കാണിച്ച്പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിനു മുസ്‌ലിം ലീഗ് നോട്ടീസ് നല്‍കി. വിവാഹ പ്രായപരിധി ഉയര്‍ത്തുന്നത് സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന നിലപാടാണ് ലീഗ് മുന്നോട്ടു വയ്ക്കുന്നത്. രാജ്യസഭയിലും ലോകസഭയിലും ഇതുസംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ പി വി അബ്ദുല്‍ വഹാബാണ് നോട്ടീസ് നല്‍കിയത്. സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 ല്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ഭേദഗതി അവതരിക്കുകയും ചെയ്തു.

സ്ത്രീ പുരുഷ വിവാഹം പ്രായം ഏകീകരിക്കുമെന്ന് 2020 ലെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് ചേര്‍ന്ന കേന്ദ്രമന്ത്രിസഭയോഗം വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. വിദഗ്ധരുമായികൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത് എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പക്ഷം. 16 സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ അഭിപ്രായ സര്‍വേ എടുത്തശേഷമാണ് തൂരുമാനമെന്നാണറിയുന്നത്. വിവാഹപ്രായം 22 വയസ്സോ 23 വയസോ ആക്കി ഉയര്‍ത്തണമെന്നാണ് വിദ്യാര്‍ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നത് എന്നാണ് പുറത്തുവന്നത്. വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കള്‍,അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നു. വിവിധ കോണുകളില്‍ നിന്ന എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെങ്കിലും വിദ്യാര്‍ഥിനികളുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുസംബന്ധിച്ച് ഉണ്ടായത്. എന്നാല്‍ പ്രായപൂര്‍ത്തി പരിധി 18 വയസ്സാക്കി നിജപ്പെടുത്തിയിരിക്കുന്നതാണ്.

നിലവില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുരുഷനോടൊത്ത് ലൈംഗീക ബന്ധം പുലര്‍ത്തുന്നതിനും ഒരുമിച്ച് താമസിക്കുന്നതിനും നിയമ തടസ്സമില്ലാത്ത പ്രായം 18 വയസ്സാണ്. 18 വയസില്‍ പ്രായപൂര്‍ത്തി ആകുന്നതോടെ സ്വകാര്യ അവകാശങ്ങള്‍ ലഭിക്കുകയും വിവാഹം നിയമപരാമായി വിലക്കപ്പെടുകയും ചെയ്യുന്നത് സാമൂഹിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന നിരീക്ഷമമാണ് ഒരു കോണില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

Tags:    

Similar News