മഴക്കെടുതി: കണ്ണൂരില്‍ 72 പ്രശ്നബാധിത വില്ലേജുകള്‍

Update: 2020-08-07 08:41 GMT

കണ്ണൂര്‍: ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ജില്ലയില്‍ 72 പ്രശ്നബാധിത വില്ലേജുകളുണ്ടെന്ന് ജില്ലാ ഭരണകൂടം. ഇതുവരെ ജില്ലയില്‍ 9 പേരാണ് മരണപ്പെട്ടത്. നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 360  വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍: പയ്യന്നൂര്‍ -3(വാടക വീടുകള്‍), ഇരിട്ടി-25 (ബന്ധുവീടുകള്‍), കണ്ണൂര്‍-6(ബന്ധുവീടുകള്‍), തളിപ്പറമ്പ്-9(ബന്ധുവീടുകള്‍), തലശ്ശേരി-9 (ബന്ധുവീടുകള്‍) കണ്ണൂര്‍ -6 (ബന്ധുവീടുകള്‍) എന്നിങ്ങനെയാണ്.

    മഴയില്‍ കെഎസ്ഇബിക്കു ജില്ലയില്‍ 1.10 കോടിയാണ് നഷ്ടം രേഖപ്പെടുത്തിയത്. കൃഷി നഷ്ടം -25 ലക്ഷം. തകര്‍ന്ന കാലിത്തൊഴുത്തുകള്‍ 6. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ചെറുപുഴ പഞ്ചായത്തില്‍പെട്ട കോഴിച്ചാല്‍ റവന്യൂവില്‍ വെള്ളം കയറി. ശക്തമായ നീരൊഴുക്കില്‍ കോഴിച്ചാല്‍ കോളനിയിലേക്കുള്ള മുളപ്പാലം ഒലിച്ചു പോയി. ഇതോടെ കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും നടുവിലെ തുരുത്തില്‍ ഒറ്റപ്പെട്ട ഏതാനും കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. താല്‍ക്കാലിക പാലം സ്ഥാപിച്ചാണ് ഫയര്‍ഫോഴ്സും പോലിസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തുരുത്തില്‍ താമസിക്കുന്ന 14 പേരെ വ്യാഴാഴ്ച രാത്രി രക്ഷപ്പെടുത്തിയത്.


Tags:    

Similar News