രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്‍കി.

Update: 2022-07-03 13:24 GMT

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ നടപടിയുമായി എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം. വയനാട് ജില്ലാ കമ്മിറ്റി ഒന്നടങ്കം പിരിച്ചുവിട്ടു. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്‍കി.

കേസില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്‌ഐ നടപടി സ്വീകരിച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ വയനാട് എംപി ഇടപെടുന്നില്ലെന്നാരോപിച്ച് രാഹുലിന്റെ കല്‍പ്പറ്റയിലെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് എസ്എഫ്‌ഐ ആക്രമണം അഴിച്ചുവിട്ടത്. ഓഫിസിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍, രാഹുലിന്റെ മുറിയില്‍ വാഴ വയ്ക്കുകയും സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു. തടയാനെത്തിയ ഓഫിസ് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.

സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇരു പാര്‍ട്ടികളുടെയും നിരവധി ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. എസ്എഫ്‌ഐയെ തള്ളി സിപിഎം സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. എസ്എഫ്‌ഐ സംസ്ഥാന നേതാക്കളെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിക്കെതിരേ നപടിയെടുക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചത്.

Tags:    

Similar News