രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് 40 മണിക്കൂര്‍, ചൊവ്വാഴ്ചയും ചോദ്യം ചെയ്യും
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു.
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 40 മണിക്കൂര്‍. ചൊവ്വാഴ്ചയും ചോദ്യം ചെയ്യല്‍ തുടരും.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് അവധി വേണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ ചികിൽസയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇളവിന് അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്ന് ഇഡി ചോദ്യം ചെയ്യലിന് ഇളവു നല്‍കുകയായിരുന്നു. ശേഷം തിങ്കളാഴ്ച വീണ്ടും രാഹുലിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു.
കൊവിഡാനന്തര രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. സോണിയാ ഗാന്ധിയ്ക്കും ചോദ്യം ചെയ്യലിന് വേണ്ടി ഇഡി നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളുള്ളത് കൊണ്ട് ജൂണ്‍ 23 വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സോണിയാ ഗാന്ധി ഇഡിയെ അറിയിച്ചിരുന്നു.