പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമ നിര്‍മാണം; അസമില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക

എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2,000 രൂപവീതം നല്‍കുമെന്നും 'അഞ്ചിന വാഗ്ദാനങ്ങള്‍' മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയില്‍ പറയുന്നു.

Update: 2021-03-20 15:12 GMT

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.

കൂടാതെ, എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2,000 രൂപവീതം നല്‍കുമെന്നും 'അഞ്ചിന വാഗ്ദാനങ്ങള്‍' മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയില്‍ പറയുന്നു. സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. തേയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 365 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ഗുവാഹത്തിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി പ്രകടനപത്രിക പുറത്തിറക്കിയത്. 'ഈ പ്രകടനപത്രിക കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്ന ഉറപ്പാണ്. ഇന്ത്യയുടെയും അസമിന്റെയും വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ആക്രമിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. അവരെ നാം പ്രതിരോധിക്കും. അസമിന്റെ സംസ്‌കാരത്തെയും അസ്തിത്വത്തെയും കോണ്‍ഗ്രസ് സംരക്ഷിക്കും. വിദ്വേഷം തുടച്ചനീക്കുകയും സമാധാനം കൊണ്ടുവരികയും ചെയ്യുമെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.