റഫേല്‍ കേസ്; അഴിമതി നടന്നിട്ടുണ്ടെങ്കില്‍ രാജ്യസുരക്ഷയുടെ പേരില്‍ മൂടിവയ്ക്കുമോ ?

Update: 2019-03-06 11:17 GMT

ന്യൂഡല്‍ഹി: റഫേല്‍ പുനപരിശോധനാ ഹരജി പരിഗണിക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചും തമ്മില്‍ രൂക്ഷമായ വാഗ്വാദം.

റഫേലുമായി ബന്ധപ്പെട്ട രേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവരഹസ്യ രേഖകളാണെന്നും ഇവ പുറത്തുവിടുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ വാദിച്ചതിനെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ എം ജോസഫ് ചോദ്യം ചെയ്തതോടെയാണ് രൂക്ഷമായ വാക്കേറ്റം നടന്നത്.

അഴിമതി പോലെ ഗുരുതരകുറ്റം നടന്നെങ്കില്‍ രാജ്യസുരക്ഷയുടെ മറവില്‍ മൂടിവയ്ക്കുമോയെന്നാണ് ജസ്റ്റിസ് കെ എം ജോസഫ് അറ്റോര്‍ണി ജനറലിനോട് ചോദിച്ചത്. മോഷ്ടിച്ച രേഖകള്‍ പോലും പ്രസക്തമെങ്കില്‍ പരിഗണിക്കാമെന്ന് കോടതി നിരവധി വിധികളില്‍ പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. പുനപരിശോധന ഹര്‍ജിയില്‍ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോള്‍ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്നും ഗുരുതരമായ ഈ കൃത്യം ചെയ്തവരേയും രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കും ഇക്കാര്യം വെളിപ്പെടുത്തിയ ഒരു മുതിര്‍ന്ന അഭിഭാഷകനുമെതിരേ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കുമെന്നുമായിരുന്നു കെ കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ മറ്റംഗങ്ങളാണ് ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് എസ് കെ കൗളും.

Tags:    

Similar News