ഇനി ഈ സമൂഹത്തില്‍ കുത്തുബുദ്ദീന്‍ അന്‍സാരിമാരുണ്ടാവില്ല: സിപി മുഹമ്മദ് ബഷീര്‍
ഭയപ്പെടുത്തലുകള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം വിജയം കണ്ടിരിക്കുകയാണ്. നിര്‍ഭയത്വമുള്ള ഒരു സമൂഹമാണ് പോപുലര്‍ ഫ്രണ്ട് ലക്ഷ്യം വയ്ക്കുന്നത്.
തിരുവനന്തപുരം: ഇനി മുസ്‌ലിം സമൂഹത്തിൽ കൈകൂപ്പി നില്‍ക്കുന്ന ഗുജറാത്തിലെ കുത്തുബുദ്ദീന്‍ അന്‍സാരിമാരുണ്ടാവില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍. ഭയപ്പെടുത്തിയും ജയിലറകൊണ്ടും ഇല്ലാതാക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല പോപുലര്‍ ഫ്രണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കരമനയില്‍ പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭയപ്പെടുത്തലുകള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം വിജയം കണ്ടിരിക്കുകയാണ്. നിര്‍ഭയത്വമുള്ള ഒരു സമൂഹമാണ് പോപുലര്‍ ഫ്രണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗിയുടെ അക്രമ പ്രവര്‍ത്തനങ്ങളെ നിയമപരമായി ചോദ്യം ചെയ്തതാണ് ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യം വയ്ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
2007ലാണ് പോപുലര്‍ ഫ്രണ്ട് രൂപീകരിക്കപ്പെട്ടതെങ്കിലും മനുഷ്യ ചരിത്രത്തോളം പഴക്കമുള്ള ഒരു ആശയമാണിത്. ആദിമ പ്രവാചകന്‍ ആദം നബി തുടങ്ങിവച്ച നീതിയുടെയും സത്യത്തിന്റെയും സംസ്ഥാപനത്തിന്റെ തുടര്‍ച്ചയാണ് ഈ പ്രസ്ഥാനം. ഭൂമിയിലെ ജീവിതത്തെ എത്രമാത്രം സ്‌നേഹിക്കുന്നുവോ അതിനേക്കാള്‍ പതിന്മടങ്ങ് മരണത്തെ സ്‌നേഹിക്കുന്ന സംഘമാണിത്. മോദിയുടെ, യോഗിയുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ അസ്തമിക്കുന്ന ഒന്നല്ല പോപുലര്‍ ഫ്രണ്ടെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
വൈകീട്ട് 4.30ന് പൂജപ്പുരയില്‍ നിന്നാരംഭിച്ച യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസലിയാര്‍ നഗറില്‍ (കരമന) സമാപിച്ചു. തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് എഎം നിസാറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. മുന്‍ രാജ്യസഭ എംപിയും നാഷനല്‍ ബഹുജന്‍ അലയന്‍സ്, ദേശീയ പ്രസിഡന്റുമായ പ്രമോദ് കുരീല്‍, പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ സെക്രട്ടറി മുഹമ്മദ് റാഷിദ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി, എന്നിവര്‍ സംസാരിച്ചു. അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, ബീമാപള്ളി റഷീദ്, കായിക്കര ബാബു, കരമന ബയാര്‍, ഡോ. നിസാറുദ്ദീന്‍, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, നവാസ് മന്നാനി പനവൂര്‍, ഷംസുദ്ദീന്‍ ഖാസിമി, എന്‍ രാജന്‍, സിയാദ് കണ്ടല, നവാസ് മണക്കാട്, അലി അക്ബര്‍, എ ഇബ്രാഹിംകുട്ടി മൗലവി, അംജദ്, സുമയ്യ റഹിം, റജീന നയാസ്, ഷെഫീഖ് പൂന്തുറ എന്നിവര്‍ സംബന്ധിച്ചു.
