ഒരു സംസ്ഥാനത്തെ മുസ്‌ലിമിന് മറ്റൊരു സംസ്ഥാനത്ത് സംവരണത്തിന് അർഹതയില്ല: സുപ്രിംകോടതി
2018 ലെ യുജിസി ചട്ടങ്ങൾ പ്രകാരം ദേശിയ അടിസ്ഥാനത്തിൽ നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചത് എന്നായിരുന്നു കണ്ണൂർ സർവകലാശാലയുടെ വാദം.
ന്യൂഡൽഹി: താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന് സുപ്രിംകോടതി. സംവരണം ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങൾ അനുസരിച്ചാണു നിശ്ചയിക്കുന്നതെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂർ സർവകലാശാലയിൽ ഐ ടി വിഭാഗത്തിൽ കർണാടക സ്വദേശിയായ ബി മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. സംവരണം ചെയ്യപ്പെട്ടിരുന്ന തസ്തികയിലേക്ക് നടന്ന മുഹമ്മദ് ഇസ്മയിലിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ കണ്ണൂർ സർവകലാശാലയും, മുഹമ്മദ് ഇസ്മയിലും നൽകിയ ഹരജികൾ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയത്.
2018 ലെ യുജിസി ചട്ടങ്ങൾ പ്രകാരം ദേശിയ അടിസ്ഥാനത്തിൽ നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചത് എന്നായിരുന്നു കണ്ണൂർ സർവകലാശാലയുടെ വാദം. മുസ്‌ലിം വിഭാഗം കേരളത്തിലും കർണാടകത്തിലും പിന്നാക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാൽ കർണാടക സ്വദേശിയായ മുഹമ്മദ് ഇസ്മയിലിന് കണ്ണൂർ സർവകലാശാലയിൽ പിന്നാക്ക വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുളള തസ്തികയിലേക്ക് നിയമനം നൽകുന്നതിൽ തെറ്റില്ലെന്നും സർവകലാശാല സുപ്രിംകോടതിയിൽ വാദിച്ചു.
സർവകലാശാലകളിലേയും കോളജുകളിലെയും നേരിട്ടുള്ള അസോഷ്യേറ്റ് പ്രഫസർ ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന ഇന്റർവ്യൂവിനെ തുടർന്ന് തയ്യാറാക്കുന്ന മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണം എന്നതാണ് സർവകലാശാലയുടെ വാദം. കർണാടകയിൽ മുസ്‌ലിം വിഭാഗത്തിലുള്ളയാളാണ് അപേക്ഷകനെന്നും മുസ്‌ലിം വിഭാഗം കേരളത്തിലും കർണാടകത്തിലും പിന്നാക്ക വിഭാഗമെന്നും വിജ്ഞാപനം ചെയ്യപ്പെട്ടതാണെന്നും സർവകലാശാല അധികൃതർ പറയുന്നു. പിന്നാക്ക വിഭാഗക്കാരുടെ റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരൻ ആയിരുന്നു ബി മുഹമ്മദ് ഇസ്മയിൽ.
എന്നാൽ, ഒരു സംസ്ഥാനത്ത് എസ് സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെട്ടതാണെന്ന സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിക്ക് മറ്റൊരു സംസ്ഥാനത്ത് ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ലെന്ന് പിന്നാക്കക്കാരുടെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ അബ്ദുൾ ഹലീമിന്റെ അഭിഭാഷകർ വാദിച്ചു. ഇക്കാര്യം മുമ്പ് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ സഞ്ജയ് പരേഖും, ബി മുഹമ്മദ് ഇസ്മയിലിനുവേണ്ടി സീനിയർ അഭിഭാഷകൻ ആർ ബസന്തും ഹാജരായി. അബ്ദുൾ ഹലീമിനുവേണ്ടി സീനിയർ അഭിഭാഷകരായ പി എൻ രവീന്ദ്രൻ, ജോർജ് പൂന്തോട്ടം, അഭിഭാഷകരായ എം പി വിനോദ്, അതുൽ വിനോദ് എന്നിവർ ഹാജരായി.

