സംഭവിക്കുന്നത് അനിവാര്യമായ നടപടി,ഞങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല: പുടിന്‍

1986ലെ ദുരന്തം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ സൈന്യം പോരാടുകയാണ് ചെര്‍ണോബിലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

Update: 2022-02-24 17:48 GMT

ചെർണോബിൽ: ചെര്‍ണോബില്‍ പിടിച്ചെടുക്കാന്‍ റഷ്യ പുതിയ നീക്കം തുടങ്ങി. ഇതിനെതിരേ പോരാടുകയാണ് യുക്രെയ്ന്‍ സേന. ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ചെര്‍ണോബിലിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ് റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യം. 1986ലെ ദുരന്തം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ സൈന്യം പോരാടുകയാണ് ചെര്‍ണോബിലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് യുക്രെയ്നില്‍ വ്യോമാക്രമണം തുടങ്ങിയത്. യുക്രെയ്നിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചു. ഉഗ്ര സ്‌ഫോടനങ്ങള്‍ പല ഭാഗത്ത് നിന്ന് റിപോര്‍ട്ട് ചെയ്യപ്പെടുന്നു.

അതിനിടെ, യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.

അതേസമയം, യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രെയ്ന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി. യുക്രെയ്ൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.