'നാണമില്ലാത്ത കള്ളന്‍'; കെജ്‌രിവാളിനെതിരേ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

കെജ്രിവാള്‍ സര്‍ക്കാരിന് കീഴില്‍ അംബാനി തഴച്ചുവളരുകയാണ്. റിലയന്‍സ് നടത്തുന്ന ബിഎസ്ഇഎസിന് കീഴിലുള്ള പരിഷ്‌കാരങ്ങളെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പറയുകയും ചെയ്യുകയാണ് കെജ്രിവാളെന്നും അമരീന്ദര്‍ പറഞ്ഞു.

Update: 2020-12-14 10:10 GMT

അമൃത്സര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

കെജ്‌രിവാളിനെ നാണമില്ലാത്ത കള്ളന്‍ എന്നാണ് അമരീന്ദര്‍ സിംഗ് വിശേഷിപ്പിക്കുന്നത്. ശക്തമായി തുടരുന്ന കര്‍ഷകപ്രക്ഷോഭത്തിലെ ആം ആദ്മി ഇടപെടല്‍ തിരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്നും പ്രതിഷേധസമരത്തെ കെജ്രിവാള്‍ മുതലെടുക്കുകയാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

കെജ്രിവാള്‍ സര്‍ക്കാരിന് കീഴില്‍ അംബാനി തഴച്ചുവളരുകയാണ്. റിലയന്‍സ് നടത്തുന്ന ബിഎസ്ഇഎസിന് കീഴിലുള്ള പരിഷ്‌കാരങ്ങളെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പറയുകയും ചെയ്യുകയാണ് കെജ്രിവാളെന്നും അമരീന്ദര്‍ പറഞ്ഞു. കര്‍ഷകര്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന സമയത്ത്, രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെക്കുറിച്ച് എങ്ങനെയാണ് ചിന്തിക്കാനാകുന്നതെന്നും കെജ്രിവാളിനോട് അമരീന്ദര്‍ സിംഗ് ചോദിച്ചു.

നേരത്തെയും കെജ്രിവാളിനെതിരെ അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു. കെജ്രിവാളിന് നുണ പറയുന്ന സ്വഭാവമുണ്ട്. അദ്ദേഹം എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നതെന്ന് വിശദീകരിക്കണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാള്‍ ബിജെപിയുമായി കൈ കോര്‍ത്തിരിക്കുകയാണെന്നും ഡല്‍ഹിയിലെ ഒമ്പത് സ്‌റ്റേഡിയങ്ങള്‍ കര്‍ഷകരെ നിറയ്ക്കാനുള്ള ജയിലുകള്‍ ആക്കാന്‍ അനുമതി ലഭിക്കാത്തതിന്റെ സങ്കടത്തിലാണ് ആംആദ്മി പാര്‍ട്ടിയെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.

അതേസമയം, ജനദ്രോഹകരമായ കര്‍ഷകനിയമങ്ങള്‍ ഇതുവരെ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സംഘടിപ്പിക്കുന്ന നിരാഹാരസമരം ആരംഭിച്ചു. ദില്ലി അതിര്‍ത്തികളില്‍ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് നിരാഹാരസമരം. ഇതിന് പിന്തുണ അറിയിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ്ണകള്‍ സംഘടിപ്പിക്കും.

Tags:    

Similar News