കിടക്ക ഒഴിവില്ല; ഓക്‌സിജന്‍ ആവശ്യമുള്ള കൊവിഡ് രോഗികളെ ആശുപത്രി വരാന്തയില്‍ കിടത്തിച്ചികില്‍സിച്ച് അധികൃതര്‍

ആശുപത്രികള്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്ക് രോഗികളെത്തിയതിനെത്തുടര്‍ന്ന് കൊവിഡ് ആശുപത്രിയുടെ വരാന്തയില്‍ കിടത്തിച്ചികില്‍സ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അധികൃതര്‍. പൂനയിലെ പിംപരിയിലെ യശ്വന്ത് റാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രിയുടെ പുറത്തെ വരാന്തയിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്.

Update: 2021-04-06 13:54 GMT

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടെ കിടത്തിച്ചികില്‍സിക്കാന്‍ സൗകര്യമില്ലാതെ ആശുപത്രികള്‍ വീര്‍പ്പുമുട്ടുന്നു. ഒരിടവേളയ്ക്കുശേഷം കൊവിഡ് രോഗികളുടെ എണ്ണം മഹാരാഷ്ട്രയില്‍ കുത്തനെ ഉയരുകയാണ്. ആശുപത്രികള്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്ക് രോഗികളെത്തിയതിനെത്തുടര്‍ന്ന് കൊവിഡ് ആശുപത്രിയുടെ വരാന്തയില്‍ കിടത്തിച്ചികില്‍സ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അധികൃതര്‍. പൂനയിലെ പിംപരിയിലെ യശ്വന്ത് റാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രിയുടെ പുറത്തെ വരാന്തയിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്.

രോഗികളുടെ എണ്ണം വര്‍ധിച്ച് കിടക്കകള്‍ തീര്‍ന്നതോടെയാണ് ഓക്‌സിജന്‍ പിന്തുണ വേണ്ട ശ്വാസോച്ഛ്വാസ പ്രശ്‌നം നേരിടുന്ന രോഗികളെ പുറത്ത് വെയ്റ്റിങ് ഏരിയായില്‍ കിടത്തിയത്. വെയ്റ്റിങ് ഏരിയായില്‍ ഏഴ് ഓക്‌സിജന്‍ കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ആശുപത്രിയില്‍ 55 ഐസിയു ഉള്‍പ്പെടെ 400 കിടക്കകളാണുള്ളത്. ഒറ്റ കിടക്കപോലും ഇപ്പോള്‍ ഒഴിവില്ല. ശ്വാസതടസ്സം നേരിടുന്ന കൊവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ ആവശ്യമായ ഐസിയു കിടക്കള്‍ പൂനയില്‍ നിലവില്‍ ലഭ്യമല്ല. വെന്റിലേറ്ററുകളുമില്ല.

പൂനയിലാകെ എല്ലാ ആശുപത്രികളിലുമായി 79 ഐസിയു കിടക്കകളാണുള്ളത്. പിംപര ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍നിന്നും പുറത്തുനിന്നും നിരവധി രോഗികളാണ് ചികില്‍സ തേടിയെത്തുന്നത്. ശ്വാസതടസ്സം നേരിടുന്ന രോഗികളെ കാത്തിരിപ്പ് സ്ഥലത്ത് ക്രമീകരിച്ച ഇടത്തേക്ക് മാറ്റും. കിടക്കയുടെ ലഭ്യതപോലെ രോഗികളെ പിന്നീട് ആശുപത്രിക്കുള്ളിലേക്ക് പ്രവേശിപ്പിക്കും- അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കൗസ്തുഭ് കഹാനെ പറഞ്ഞു. പുതിയ രോഗിയെത്തുമ്പോള്‍ രോഗാവസ്ഥയുടെ തീവ്രത പരിശോധിച്ചതിനുശേഷം മാത്രമേ എടുക്കുകയുള്ളൂ. രോഗിക്ക് ഓക്‌സിജന്‍ പിന്തുണ ആവശ്യമാണെങ്കില്‍ കിടക്ക ലഭ്യമല്ലെങ്കില്‍, ഉടനെ വെയ്റ്റിങ് ഏരിയായിലേക്ക് മാറ്റും. ഓക്‌സിജന്‍ പിന്തുണ ഉടനടി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച പൂനെ ജില്ലയില്‍ 8,075 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധിയുടെ സമയത്ത് റിപോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5.8 ലക്ഷമാണ്. പിംപര ചിഞ്ച്‌വാഡ് ടൗണ്‍ഷിപ്പില്‍ മാത്രം 2,152 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇവിടെ ആകെ കേസുകളുടെ എണ്ണം 1.53 ലക്ഷമാണ്. വൈറസിന്റെ പുതിയ തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് പൂനെ ജില്ല. വെള്ളിയാഴ്ച പൂനെ അധികൃതര്‍ വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു.

ഷോപ്പിങ് മാളുകള്‍, മതസ്ഥലങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ആ സമയത്ത് ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യസേവനങ്ങള്‍ എന്നിവയുടെ ഹോം ഡെലിവറികള്‍ മാത്രമേ അനുവദിക്കൂ. ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.

Tags: