മോദി ഭരണകാലത്ത് രാജ്യത്തിന്റെ പൊതുകടത്തില്‍ വന്‍ വര്‍ധന; 57% ആയി ഉയര്‍ന്ന് 83.40 ലക്ഷം കോടിയായെന്ന് കോണ്‍ഗ്രസ്സ്

രാജ്യത്തിന്റെ പൊതു കടത്തില്‍ 30ലക്ഷം കോടിയുടെ വര്‍ധനവുണ്ടായെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടു കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ആരോപിച്ചത്.

Update: 2019-05-01 00:59 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ 57 മാസത്തെ ഭരണകാലയളവില്‍ ഇന്ത്യയുടെ പൊതുകടം ഇരട്ടിയിലധികമായി ഉയര്‍ന്നതായി കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ 30ലക്ഷം കോടിയുടെ വര്‍ധനവുണ്ടായെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടു കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ആരോപിച്ചത്.

വായ്പായിനത്തില്‍ 30.28ലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ വായ്പയെടുത്തതായി രേഖകള്‍ പറയുന്നു. ഇത്തരത്തില്‍ 2014 മാര്‍ച്ചിനും 2018 ഡിസംബറിനും ഇടയില്‍ ഇന്ത്യയുടെ പൊതുകടം 57% ആയി വര്‍ധിച്ച് 83.40 ലക്ഷം കോടിയിലെത്തി. സര്‍ക്കാരിന്റെ 57 മാസത്തെ ഭരണത്തിനിടെ (4.75 വര്‍ഷം)യുള്ള ഈ വര്‍ധനവ് നിലയ്ക്കാത്ത കടക്കെണിയിലേക്കാണ് രാജ്യത്തെ തള്ളിവിട്ടതെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.

70 വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ ഭരണത്തിലേറുംവരെ രാജ്യത്തിന്റെ പൊതുകടം 53.11 ലക്ഷം കോടിയായിരുന്നു. എന്നാല്‍ 57 മാസം കൊണ്ട് 30 ലക്ഷം കോടി കൂടി കടമെടുത്ത് കടബാധ്യത 83.40 കോടിയിലെത്തി.

ഇന്ത്യയുടെ വിഭവങ്ങള്‍ വച്ച് കടമെടുത്ത മോദി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതായും സുര്‍ജ്ജേവാല ആരോപിച്ചു.

2014 മാര്‍ച്ച് വരെ രാജ്യത്തിന്റെ ആളോഹരി കടം 40,854 ആയിരുന്നത് നാല് വര്‍ഷം പിന്നിടുമ്പോള്‍ 64154 ആയി ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.മോദി ഭരണകാലത്ത് ഒരു പൗരന്റെ പേരില്‍ എടുത്ത കടം 23,300 രൂപയാണ്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം മോദി സര്‍ക്കാര്‍ 7.16 ലക്ഷം കോടിയിലധികം തുക വായ്പയെടുത്തുവെന്നും ഇതും കൂടി ചേര്‍ത്താല്‍ നിലവില്‍ രാജ്യത്തിന്റെ പൊതുകടം 90.56 ലക്ഷം കോടിയിലധികമായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കണക്കുകള്‍ മറച്ചുവയ്ക്കുന്നത് മോദി സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയായിരുന്നുവെന്നും സുര്‍ജ്ജേവാല കുറ്റപ്പെടുത്തി.


Tags:    

Similar News