കറുത്ത വംശജനെ സെക്യൂരിറ്റി ജീവനക്കാര്‍ തല്ലിക്കൊന്നു; ബ്രസീലിൽ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭം
വ്യാഴാഴ്ച്ചയാണ് ജോവ ആല്‍ബര്‍ട്ടോ സില്‍വീര ഫ്രീറ്റാസ് എന്ന കറുത്ത വംശജനെ ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ കമ്പനിയായ ക്യാരിഫോറിന്റെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
റിയോ ഡി ജനീറോ: അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്ററിനു ശേഷം ബ്രസീലിലും ബ്ലാക്ക് ലൈവ്സ് മാറ്റർ ശക്തമാകുന്നു. ആഗോള റീട്ടെയില്‍ സ്ഥാപനമായ ക്യാരിഫോറിന്റെ പോര്‍ട്ടോ അലെഗ്രെയിലെ സ്‌റ്റോറില്‍ വെച്ച് കറുത്ത വംശജനെ വെള്ളക്കാരായ സെക്യൂരിറ്റി ഗാര്‍ഡുകള്‍ മർദിച്ചു കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധം ബ്രസീലിൽ വ്യാപിക്കുകയാണ്.
വ്യാഴാഴ്ച്ചയാണ് ജോവ ആല്‍ബര്‍ട്ടോ സില്‍വീര ഫ്രീറ്റാസ് എന്ന കറുത്ത വംശജനെ ക്യാരിഫോറിന്റെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. സ്‌റ്റോറിനു മുന്നില്‍ നിന്ന ഫ്രീറ്റാസിനെ രണ്ട് സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് മുഖത്തിടിച്ചു കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ ഒരു സ്റ്റോര്‍ ജീവനക്കാരന്‍ പകര്‍ത്തിയിരുന്നു.
ബ്രസീലിലുടനീളമുള്ള നിരവധി കാരിഫോര്‍ സ്റ്റോറുകള്‍ക്ക് പുറത്ത് പ്രതിഷേധക്കാര്‍ "ബ്ലാക്ക് ലൈവ്‌സ് മെറ്റര്‍", "കാരിഫോര്‍ കില്ലര്‍" എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി പ്രക്ഷോഭം തുടരുകയാണ്. ചില സ്റ്റോറുകള്‍ക്ക് പ്രക്ഷോഭകർ തീ വെച്ചു. കാരിഫോര്‍ കൈകള്‍ കറുത്ത രക്തത്താല്‍ മലിനമായിരിക്കുന്നു എന്ന മുദ്രാവാക്യവും ശക്തമാണ്. പ്രതിഷേധക്കാര്‍ ഫ്രീറ്റാസിന്റെ മരണത്തെ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണവുമായാണ് താരതമ്യപ്പെടുത്തുന്നത്.
കാരിഫോറിന്റെ പ്രാദേശിക യൂനിറ്റായ കാരിഫോര്‍ ബ്രസീല്‍ ഈ ക്രൂരമായ മരണത്തില്‍ ഖേദിക്കുന്നുവെന്നും മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സുരക്ഷാ സ്ഥാപനവുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചു. എന്നാല്‍ ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രസീലിലെ ഭൂതകാലം അത്ര നല്ലതല്ല. കമ്പനിക്കെതിരെ മുമ്പും കറുത്ത വര്‍ഗ്ഗക്കാരെ അക്രമിച്ചുവെന്ന ആരോപണമുണ്ടായിരുന്നു.
ആഗസ്തില്‍,വടക്കുകിഴക്കന്‍ സംസ്ഥാനമായ റെസിഫിലെ കാരിഫോര്‍ സ്റ്റോറില്‍ ഒരു കറുത്ത വംശജനായ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മരിച്ചയാളുടെ ശരീരം കടയുടെ തറയില്‍ കുടകളും കാര്‍ഡ്ബോര്‍ഡ് പെട്ടികളും ഉപയോഗിച്ചു മറച്ചുവെച്ചുകൊണ്ട് സ്റ്റോര്‍ തുറന്നു പ്രവര്‍ത്തിച്ചത് വലിയ വിവാദമായിരുന്നു. ഫ്രീറ്റാസിനെ മര്‍ദ്ദിച്ചെന്നാരോപിച്ചു ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ തടവിലാക്കുകയും നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.