വിമാനത്തിലെ പ്രതിഷേധം: കേന്ദ്രം ഇടപെടുന്നു, ഉടന്‍ നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതെന്നാണ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ പോലിസിന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്.

Update: 2022-06-16 16:22 GMT

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. വിഷയം പരിശോധിച്ച് വരികയാണെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു. വിമാനത്തിലെ ദൃശ്യങ്ങള്‍ സഹിതമുള്ള കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്റെ ട്വീറ്റിന് മറുപടിയായി ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളിയെന്ന പരാതിയിലാണ് മന്ത്രിയുടെ പ്രതികരണം. ഇതിന്റെ ദൃശ്യങ്ങളാണ് ഹൈബി ഈഡന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതെന്നാണ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ പോലിസിന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. വിമാനം നിലത്തിറക്കിയതിനു പിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാന്‍ അനുവദിച്ചുള്ള സന്ദേശം നല്‍കി. ഇതിനു പിന്നാലെ മുദ്രാവാക്യങ്ങളുമായി മൂന്നു പേര്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് മുഖ്യമന്ത്രിക്കു സമീപത്തേക്കു പാഞ്ഞടുത്തു. ഈ സമയം മുഖ്യമന്ത്രിക്കൊപ്പമുള്ളയാള്‍ തടഞ്ഞെന്നാണ് ഇന്‍ഡിഗോ റിപോര്‍ട്ടില്‍ പറയുന്നത്.