വലിയ തുറയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം

കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രിയെ തടയുകയായിരുന്നു. വിഎസ് ശിവകുമാര്‍ എംഎല്‍എയ്‌ക്കൊപ്പം കടലാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.

Update: 2019-06-13 09:54 GMT

തിരുവനന്തപുരം: വലിയ തുറയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രിയെ തടയുകയായിരുന്നു. വിഎസ് ശിവകുമാര്‍ എംഎല്‍എയ്‌ക്കൊപ്പം കടലാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. എല്ലാ സീസണിലും വലിയ നാശനഷ്ടങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവച്ചത്. കരിങ്കല്ലിറക്കി കടല്‍ ഭിത്തി കെട്ടണമെന്നും അടിയന്തരമായ ഇടപെടലിന് മന്ത്രി നേരിട്ട് മേല്‍നോട്ടം വേണമെന്നുമായിരുന്നു തീരദേശവാസികളുടെ ആവശ്യം.


അതേസമയം, പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഉചിതമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. നടപടികള്‍ വേഗത്തിലാക്കാമെന്ന മന്ത്രിയുടെ വാക്കുകള്‍ മുഖവിലക്ക് എടുക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഏറെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് മന്ത്രിയെയും എംഎല്‍എയെയും പൊലീസ് പുറത്തെത്തിച്ചത്.

ഒരാഴ്ചക്കിടെ 15 വീടുകളാണ് കടലെടുത്തത്. കടലാക്രമണ മേഖലയില്‍ നിന്ന് ഉള്ളവരെ സമീപത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 300 ഓളം ആളുകളാണ് ക്യാംപുകളില്‍ കഴിയുന്നത്. കളിമണ്‍ ചാക്കുകളിട്ട് കടല്‍ക്ഷോഭത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Tags:    

Similar News