സ്വകാര്യവല്‍ക്കരണ നീക്കം: മാര്‍ച്ച് 15നും 16നും ബാങ്ക് പണിമുടക്ക്

ഹൈദരാബാദില്‍ ചേര്‍ന്ന ഒന്‍പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത യോഗമാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്.

Update: 2021-02-09 12:07 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരേ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍. മാര്‍ച്ച് 15നും 16നും ദേശവ്യാപകമായി പണിമുടക്കുമെന്ന് യൂനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ചേര്‍ന്ന ഒന്‍പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത യോഗമാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്.

കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.

പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനം, ജില്ല, നഗരം എന്നിങ്ങനെ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 10 വരെ റിലേ ധര്‍ണ സംഘടിപ്പിക്കാനും യൂണിയനുകള്‍ തീരുമാനിച്ചു. മാര്‍ച്ച് 15,16 തീയതികളില്‍ നടക്കുന്ന പണിമുടക്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനൂകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനുള്ള തീരുമാനം പിന്നീട് കൈക്കൊള്ളുമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം അറിയിച്ചു.


Tags:    

Similar News