ഇന്നു മുതല്‍ ഓട്ടം നിര്‍ത്തി സ്വകാര്യ ബസ്സുകള്‍; കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളും ഇല്ല

Update: 2020-08-01 02:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. അനിശ്ചിതകാലത്തേക്ക് ഓടില്ലെന്ന് കാണിച്ച് 9000 ബസ്സുകളാണ് സര്‍ക്കാരിന് ജി ഫോം നല്‍കിയത്. ബാക്കിയുള്ളവയും വരും ദിവസങ്ങളില്‍ നിരത്തില്‍നിന്ന് പിന്‍വാങ്ങുമെന്നാണ് സൂചന. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് യാത്രക്കാര്‍ ഒഴിഞ്ഞതോടെ നഷ്ടത്തിലായ സാഹചര്യത്തിലാണ് ബസ് ഉടമകളുടെ തീരുമാനം. കോവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് ബസ് സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ ബസ്സുടമകള്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നും ഗതാഗതവകുപ്പ് വ്യക്തമാക്കിയിരുന്നു. സ്വകാര്യ ബസ്സുകളുടെ നികുതി അടയ്ക്കാനുള്ള സമയപരിധി ഒക്ടോബര്‍ 14 വരെ നീട്ടുമെന്നും, നികുതി ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

അതേസമയം ചില സംഘടനകള്‍ പ്രഖ്യാപിച്ച സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെക്കല്‍ തീരുമാനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ നികുതി ഇളവ് ഉള്‍പ്പെടം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെബിടിഎ ഭാരവാഹികളായ ജോണ്‍സണ്‍ പടമാടന്‍, ഗോകുലം ഗോകുല്‍ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.

അതേസമയം കെഎസ്ആര്‍ടിസി ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് അറിയിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. ഇപ്പോള്‍ ദീര്‍ശദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത് ഗുണകരമാകില്ലെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. 206 സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

Tags:    

Similar News