അധികാര ധാര്‍ഷ്ട്യം തലയ്ക്ക് പിടിച്ചു; കേന്ദ്ര കൃഷി മന്ത്രിക്കെതിരേ മുതിര്‍ന്ന ആര്‍എസ്എസ്‌ ‌നേതാവ്

ഒരു കുടത്തില്‍ നിന്ന് ജലം തുള്ളികളായി ഇറ്റു പോയാല്‍ അത് ശൂന്യമാവുമെന്നും കുറിപ്പില്‍ പറയുന്നു.

Update: 2021-02-06 18:23 GMT

മുംബൈ: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങിനെതിരേ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ്. മുന്‍ ബിജെപി എംപിയും ആര്‍എസ്എസ് നേതാവുമായ രഘുനന്ദന്‍ ശര്‍മയാണ് പരസ്യ പ്രതികരണവുമായി രം​ഗത്തുവന്നത്. ദേശീയത ശക്തിപ്പെടുത്തുന്നതിന് എല്ലാ ശക്തിയും ഉപയോഗപ്പെടുത്തുക, അല്ലെങ്കില്‍ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നതെന്നാണ് തോമറിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കര്‍ഷക നിയമങ്ങള്‍ ഗുണകരമായിരിക്കാം, പക്ഷെ ആ ഗുണം അവര്‍ക്ക് വേണ്ടെങ്കില്‍ എന്തിനാണ് നിര്‍ബന്ധിക്കുന്നതെന്നാണ് രഘുനന്ദന്‍ ശര്‍മ ചോദിക്കുന്നത്.

മധ്യപ്രദേശിൽ നിന്നുള്ള മുൻ ബിജെപി രാജ്യസഭാ അംഗമായ ശർമ രണ്ട് ദിവസം മുമ്പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ദേശീയത ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കണമെന്ന് കൃഷി മന്ത്രിയോട് നിർദ്ദേശിച്ചു. നരേന്ദ്രാജി, നിങ്ങൾ സർക്കാരിൻറെ ഭാഗമാണ് എന്ന വരിയിൽ ആരംഭിക്കുന്ന പോസ്റ്റിൽ ശർമ്മ പറഞ്ഞു, "നിങ്ങളുടെ ഉദ്ദേശ്യം കർഷകരെ സഹായിക്കുകയെന്നതാകാം, പക്ഷേ എന്തിനാണവരെ നിർബന്ധിക്കുന്നതെന്നദ്ദേഹം ചോദിച്ചു.

ഇന്ന് അധികാരത്തിന്റെ ധാര്‍ഷ്ട്യം നിങ്ങളുടെ തലയ്ക്ക് പിടിച്ചിരിക്കുന്നു. എന്തിനാണ് നിങ്ങള്‍ ജനവിധി കൈവിടുന്നത്. നമുക്ക് താല്‍പര്യമില്ലാത്ത കോണ്‍ഗ്രസിന്റെ പൊളിഞ്ഞ നയങ്ങളും നമ്മള്‍ നടപ്പാക്കുന്നുണ്ട്. ഒരു കുടത്തില്‍ നിന്ന് ജലം തുള്ളികളായി ഇറ്റു പോയാല്‍ അത് ശൂന്യമാവുമെന്നും കുറിപ്പില്‍ പറയുന്നു.