രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പൊതുസ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ പ്രതിപക്ഷം

നിലവിലെ രാഷ്ട്രീയസാഹചര്യം പരിഗണിച്ച് സ്ഥാനാര്‍ഥിയാകണമെന്ന നേതാക്കളുടെ അഭ്യര്‍ഥന എന്‍സിപി നേതാവ് ശരദ് പവാര്‍ നിരസിച്ചു. ഇതേത്തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ യോഗത്തില്‍ ഉയര്‍ന്നു.

Update: 2022-06-16 01:01 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനം. എന്നാല്‍, സ്ഥാനാര്‍ഥി ആരാവണമെന്ന ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല.

നിലവിലെ രാഷ്ട്രീയസാഹചര്യം പരിഗണിച്ച് സ്ഥാനാര്‍ഥിയാകണമെന്ന നേതാക്കളുടെ അഭ്യര്‍ഥന എന്‍സിപി നേതാവ് ശരദ് പവാര്‍ നിരസിച്ചു. ഇതേത്തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ യോഗത്തില്‍ ഉയര്‍ന്നു. വിശദമായ കൂടിയാലോചനകള്‍ക്കുശേഷം പേരുകള്‍ ചര്‍ച്ച ചെയ്യാമെന്ന് ധാരണയിലെത്തി. ഈ മാസം 21നോ 28നോ വീണ്ടും യോഗം ചേരുമെന്നാണ് അറിയിയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി വിളിച്ച യോഗത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികളിലെ അംഗങ്ങള്‍ എത്തിയില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, മജ്‌ലിസ് പാര്‍ട്ടി എന്നിവരെ ക്ഷണിച്ചിരുന്നില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേഷ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്തത്. ഇടതുപാര്‍ട്ടികളുടെ പ്രതിനിധികളായ എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവര്‍ പങ്കെടുത്തു. ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, പി സി ചാക്കോ (എന്‍സിപി.), ടി ആര്‍ ബാലു (ഡിഎംകെ.), അഖിലേഷ് യാദവ് (എസ്പി.), മെഹ്ബൂബാ മുഫ്തി (പിഡിപി), ഉമര്‍ അബ്ദുല്ല (നാഷണല്‍ കോണ്‍ഫറന്‍സ്), എച്ച് ഡി ദേവഗൗഡ, എച്ച് ഡി കുമാര സ്വാമി (ജെഡിഎസ്), ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്‌ലിം ലീഗ്), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി) എന്നിവര്‍ യോഗത്തിനെത്തി.

മമതയുടെ അഭ്യര്‍ഥനപ്രകാരം ശരദ് പവാറാണ് അധ്യക്ഷത വഹിച്ചത്. ദീര്‍ഘമായ കരടുപ്രമേയം അവതരിപ്പിച്ച് പാസാക്കാനുള്ള മമതയുടെ നീക്കം നേതാക്കള്‍ തടഞ്ഞു. മുന്‍കൂട്ടി പരിശോധനയ്ക്കു നല്‍കാത്ത പ്രമേയം അംഗീകരിക്കാനാകില്ലെന്ന് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല, രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് കരടുപ്രമേയത്തിലെ അവസാന വരിമാത്രം യോഗം പാസാക്കി. ഭരണഘടനയുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്നതിനും രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും കൂടുതല്‍ അപകടം സൃഷ്ടിക്കുന്നതില്‍നിന്ന് മോദി സര്‍ക്കാരിനെ തടയുന്നതിനും പര്യാപ്തനായ പൊതു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു എന്ന ഒറ്റവരി പ്രമേയത്തിനാണ് യോഗം അംഗീകാം നല്‍കിയത്.