അഴുക്കുചാൽ വെള്ളത്തിൽ കൊറോണ വൈറസ് സാന്നിധ്യം

പുനെ നഗരസഭയുടെ നിർദേശപ്രകാരം നാഷണൽ കെമിക്കൽ ലബോറട്ടറി കഴിഞ്ഞ ഡിസംബർ മുതലാണ് ഇതേക്കുറിച്ചുള്ള ഗവേഷണങ്ങൾ തുടങ്ങിയത്.

Update: 2021-06-09 16:04 GMT

മുംബൈ: പുനെയിലെ അഴുക്കുചാൽ വെള്ളത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് നാഷണൽ കെമിക്കൽ ലബോറട്ടറി(എൻസിഎൽ). പുനെ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ അഴുക്കുചാലുകളിൽ നിന്ന് ശേഖരിച്ച മലിന ജലത്തിലാണ് കൊവിഡിന് കാരണമായ സാർസ് സിഒവി-2 എന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

പുനെ നഗരസഭയുടെ നിർദേശപ്രകാരം നാഷണൽ കെമിക്കൽ ലബോറട്ടറി കഴിഞ്ഞ ഡിസംബർ മുതലാണ് ഇതേക്കുറിച്ചുള്ള ഗവേഷണങ്ങൾ തുടങ്ങിയത്. അഴുക്കുചാലുകളിലെ വെള്ളം പരിശോധിച്ച് രോഗവ്യാപനം ഏതൊക്കെ പ്രദേശങ്ങളിലാണുള്ളതെന്ന് അറിയാനാണ് എൻസിഎല്ലിനെ ചുമതലപ്പെടുത്തിയതെന്ന് മുനിസിപ്പൽ കമ്മിഷണർ വിക്രംകുമാർ പറഞ്ഞു. നേരത്തേ, നെതർലൻഡ്‌സിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള അഴുക്കുചാൽ വെള്ളത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കൊവിഡ് രോഗികളുള്ള പ്രദേശത്തിലെ അഴുക്കുചാലിൽ രോഗാണുക്കളെ കണ്ടെത്തുകവഴി ആ പ്രദേശത്ത് വൈറസിന്റെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. പതിവുപരിശോധനകൾ മറികടന്ന് അറിയപ്പെടാതെ പോകുന്ന ഹോട്ട് സ്പോട്ടുകളെ കണ്ടെത്താൻ ഈ മാർഗം സഹായകമാകുമെന്നാണ് ന്യൂകാസിൽ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.