വയനാട്ടില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി

Update: 2025-11-19 11:56 GMT

മാനന്തവാടി: വയനാട് അട്ടമലയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ വനത്തില്‍ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്. കാണാതായ യുവതി 8 മാസം ഗര്‍ഭിണിയാണ്. ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂര്‍ വനമാണ്. അവിടെയാണ് പ്രധാനമായും വനംവകുപ്പും പോലിസും പട്ടികവര്‍ഗ്ഗ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുന്നത്.

സെപ്റ്റംബറില്‍ ഇവരെ വൈത്തിരി ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവര്‍ ഉന്നതിയിലേക്ക് മടങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നു. വനമേഖലയിലെ ഗുഹകളിലും മറ്റും ഇവര്‍ താമസിക്കാറുണ്ട്.പണിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇവര്‍ പുറംലോകവുമായി അധികം ബന്ധപെട്ടിരുന്നില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശ്രേയസ് എന്ന സന്നദ്ധ സംഘടന ഇടപെട്ടാണ് യുവതിയുടെ മൂന്ന് കുഞ്ഞുങ്ങളെ ഹോസ്റ്റലിലേക്ക് മാറ്റിയത്.