പ്രണബ് മുഖര്‍ജി ഭാരതരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി

നാഗ്പൂര്‍ ആസ്ഥാനം സന്ദര്‍ശിച്ച് ആര്‍എസ്എസിന്റെ പരിപാടിയില്‍ സംബന്ധിക്കുകയും സംഘപരിവാര സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ ധീരപുത്രന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു

Update: 2019-08-08 13:30 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന വിതരണം ചെയ്തു. മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഭവനില്‍ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര വിതരണം. മരണാനന്തര ബഹുമതിയായി ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായിരുന്ന നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്കായിരുന്നു ഭാരതരത്‌ന നല്‍കിയത്. അഞ്ചു പതിറ്റാണ്ടിലേറെ കാലം കോണ്‍ഗ്രസിന്റെ നേതാവായിരുന്ന പ്രണബ് മുഖര്‍ജി 2017ല്‍ രാഷ്ട്രപതി സ്ഥാനത്തുനിന്ന് ഒഴിവായ ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. ഇതിനിടെ, നാഗ്പൂര്‍ ആസ്ഥാനം സന്ദര്‍ശിച്ച് ആര്‍എസ്എസിന്റെ പരിപാടിയില്‍ സംബന്ധിക്കുകയും സംഘപരിവാര സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ ധീരപുത്രന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. നേരത്തേ ഡോ. എസ് രാധാകൃഷ്ണന്‍, രാജേന്ദ്രപ്രസാദ്, സാകിര്‍ ഹുസയ്ന്‍, വി വി ഗിരി തുടങ്ങിയ രാഷ്ട്രപതിമാരെയും രാഷ്ട്രം ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു.







Tags: