അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും; ടെക്‌സസിലെ ജനജീവിതം ദുരിതത്തില്‍. വിവിധ നഗരങ്ങളില്‍ കുടിവെള്ളം, വൈദ്യുതി വിതരണം നിലച്ചു

Update: 2021-02-19 07:05 GMT

ഹൂസ്റ്റന്‍: ടെക്‌സസില്‍ അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും കാരണം മരിച്ചവരുടെ എണ്ണം 33 ആയി. ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിക്ഷാമം കാരണം വലയുന്നത്. ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെക്‌സസ് സംസ്ഥാനത്തെ 70 ലക്ഷത്തോളം ആളുകള്‍ക്ക് ശുദ്ധജലവും കിട്ടാതായി.

മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യമാണ് അമേരിക്കയില്‍ അനുഭവപ്പെടുന്നത്. ടെക്‌സസ്, ലൂസിയാന, കെന്റക്കി, മിസോറി, ഡാലസ്, മിസിസിപ്പി, വെര്‍ജീനിയ, ഹൂസ്റ്റണ്‍, നോര്‍ത്ത് കരോലിന, മിസൗറി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളെല്ലാം കടുത്ത ദുരിതത്തിലാണ്.

നാലിഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയുമുണ്ട്. പടിഞ്ഞാറന്‍ ടെക്‌സസിലെ കൂറ്റന്‍ കാറ്റാടി യന്ത്രങ്ങള്‍ മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉദ്പാദനം പ്രതിസന്ധിയിലായി. അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാന്‍ ജനം അമിതമായി വൈദ്യുതി ഉപയോഗിച്ചതും വിതരണശൃംഖലകളെ ബാധിച്ചു. ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ 70 ലക്ഷത്തോളം ആളുകള്‍ക്കു ശുദ്ധജലവും കിട്ടാതായി. പൈപ്പിലൂടെ ലഭിക്കുന്ന ജലം തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Similar News