വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിച്ചില്ല: ഉദ്യോഗസ്ഥനെ വെടിവച്ച് കൊല്ലാന്‍ ശ്രമം

വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കണമെന്ന ഗ്രാമത്തിലെ 60കാരനായ കര്‍ഷകന്റെ ആവശ്യം ഉദ്യോഗസ്ഥനായ സോം ദത്ത് ചെവികൊള്ളാതിരുന്നതാണ് വെടിവെപ്പിലേക്ക് നയിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബിജേന്ദര്‍ ത്യാഗിയെന്ന കര്‍ഷകന്‍ തകരാര്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടത്

Update: 2019-07-27 14:04 GMT

അമ്രോഹ: വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ചെന്ന് ആരോപിച്ച് യുപിയില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊല്ലാന്‍ ശ്രമം.അമ്രോഹ ജില്ലയില്‍ ബ്രഹ്മ്മബാദ് ഗ്രാമത്തിലാണ് സംഭവം.

വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കണമെന്ന ഗ്രാമത്തിലെ 60കാരനായ കര്‍ഷകന്റെ ആവശ്യം ഉദ്യോഗസ്ഥനായ സോം ദത്ത് ചെവികൊള്ളാതിരുന്നതാണ് വെടിവെപ്പിലേക്ക് നയിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബിജേന്ദര്‍ ത്യാഗിയെന്ന കര്‍ഷകന്‍ തകരാര്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടത്. സോം ദത്ത് ഈ ആവശ്യം തള്ളിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ത്യാഗിയുടെ മരുമകനായ അധിന്‍ വീട്ടില്‍നിന്നു നാടന്‍ തോക്കുമായെത്തി നിറയൊഴിക്കുകയായിരുന്നു.

സോം ദത്തിന്റെ കൈയ്യിലൂടെ തുളഞ്ഞുകയറിയ ബുള്ളറ്റ് ത്യാഗിയുടെ വയറില്‍ ചെന്ന് പതിച്ചു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ ജനം ഇരുവരെയും ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ ചികില്‍സയ്ക്കായി ത്യാഗിയെ മീററ്റിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

സോം ദത്തിന്റെ പിതാവിന്റെ പരാതിയില്‍ അധിനെതിരേ ഐപിസി 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News