ചൂഴലിക്കാറ്റിനു സാധ്യത; കോഴിക്കോട്ടും കണ്ണൂരും യെല്ലോ അലര്‍ട്ട്

കാറ്റിനു സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തികുറയാനാണു സാധ്യത

Update: 2019-06-10 02:36 GMT

തിരുവനന്തപുരം: ലക്ഷദ്വീപിനോട് ചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗത്തിന്റെ മുന്നറിയിപ്പ്. 'വായു' ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതിനാല്‍ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് കരുതുന്നതെങ്കിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 'വായു' ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കാറ്റിന്റെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്താനായിട്ടില്ലെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച ലക്ഷദ്വീപിനോട് ചേര്‍ന്ന് അറബിക്കടല്‍, കേരള-കര്‍ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയേറെയാണ്. 11ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കന്‍ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റര്‍ വരെയാവും. 12ന് 90 കിലോമീറ്ററും 13ന് 100 മുതല്‍ 110 കിലോമീറ്റര്‍വരെയും വേഗമാര്‍ജിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തിയിട്ടുണ്ട്. കാറ്റിനു സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തികുറയാനാണു സാധ്യത. കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Tags:    

Similar News