മലബാര്‍ സമരം: കേന്ദ്ര നീക്കത്തിനെതിരേ സംസ്ഥാനത്ത് അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചു

പേര് വെട്ടിയാല്‍ തീര്‍ന്ന് പോകുന്നതല്ല രാജ്യത്തെ മുസ്്ലികളുടെ സമരവീര്യം. ഇന്ത്യയിലെ സ്വാതന്ത്യസമര പോരാട്ടങ്ങളിലെ സുപ്രധാന ഏടുകളിലൊന്നാണ് 1921ലെ മലബാര്‍ സമരം.

Update: 2021-08-25 10:24 GMT

കോഴിക്കോട്: മലബാര്‍ സമര പോരാളികളുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധം സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിച്ച രാജ്യദ്രോഹികള്‍ക്കെതിരെ കേരളത്തിന്റെ പ്രതിഷേധം എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ ജില്ലകളിലും പ്രാദേശിക തലങ്ങളില്‍ പ്രകടനങ്ങളും കോര്‍ണര്‍ മീറ്റിങുകളും നടന്നു. സംസ്ഥാനത്തെ അഞ്ഞൂറോളം കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) തയാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ ഉള്‍പെടെ 387 രക്തസാക്ഷികളെ ഒഴിവാക്കാനാണ് നീക്കം. മലബാര്‍ സമര പോരാളികളെ അവഹേളിക്കാനുള്ള ഇത്തരം ശ്രമങ്ങളെ അംഗീകരിക്കാനാവില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയുടെ മറപിടിച്ചുള്ളതാണ് ഐസിഎച്ച്ആര്‍ നിര്‍ദേശം. ഈ നിര്‍ദേശം അപ്പാടെ തള്ളിക്കളയണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമുണ്ടാവും.

പേര് വെട്ടിയാല്‍ തീര്‍ന്ന് പോകുന്നതല്ല രാജ്യത്തെ മുസ്്ലികളുടെ സമരവീര്യം. ഇന്ത്യയിലെ സ്വാതന്ത്യസമര പോരാട്ടങ്ങളിലെ സുപ്രധാന ഏടുകളിലൊന്നാണ് 1921ലെ മലബാര്‍ സമരം. മലബാര്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയവരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും. ഇവരുടെ പോരാട്ടത്തെ ലോകജനത തന്നെ അംഗീകരിച്ചതാണ്. അന്ധമായ മുസ്ലിം വിരോധത്താല്‍ ഈ ചരിത്രസത്യത്തെ വക്രീകരിക്കാന്‍ ഏറെക്കാലമായി ആര്‍എസ്എസ് പണിയെടുക്കുകയാണ്. ഈ നീക്കത്തിന്റെ തുടര്‍ച്ചയാണ് ഐസിഎച്ച്ആര്‍ നിര്‍ദ്ദേശമെന്നതില്‍ സംശയമില്ല. സ്വാതന്ത്ര്യസമര രക്തസാക്ഷികളെ അപമാനിക്കുന്ന ദേശവിരുദ്ധ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.