പുരോഹിതന്‍മാര്‍ കന്യാസ്ത്രീകളെ ലൈംഗിക അടിമകളായി സൂക്ഷിക്കാറുണ്ടെന്ന് തുറന്നു സമ്മതിച്ച് മാര്‍പ്പാപ്പ

സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് കത്തോലിക്ക സഭയുടെ തലവന്‍ ലൈംഗികപീഡനം സംബന്ധിച്ച് പരസ്യപ്രതികരണം നടത്തുന്നത്.

Update: 2019-02-06 09:15 GMT

അബുദാബി: കന്യാസ്ത്രീകളെ പുരോഹിതന്‍മാര്‍ ലൈംഗിക അടിമകളായി സൂക്ഷിക്കാറുണ്ടെന്നും അവരെ ലൈംഗികമായി ഉപയോഗിക്കാറുണ്ടെന്നും തുറന്നു സമ്മതിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുഎഇ സന്ദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് കത്തോലിക്ക സഭയുടെ തലവന്‍ ലൈംഗികപീഡനം സംബന്ധിച്ച് പരസ്യപ്രതികരണം നടത്തുന്നത്.

തന്റെ മുന്‍ഗാമി പോപ്പ് ബെനഡിക്ട് സഭ നടത്തുന്ന ഇത്തരത്തിലുള്ള ഒരു മഠം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കാര്യവും പോപ്പ് ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. സഭയിലെ എല്ലാവരും ഇത്തരക്കാരല്ല. എന്നാല്‍ ചിലര്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ട്. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോപ് വ്യക്തമാക്കി.

ആഫ്രിക്കയില്‍ 1990 മുതല്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഗൗരവകരമായ ഈ വിഷത്തെക്കുറിച്ച് സഭയ്ക്ക് നല്ല ബോധ്യമുണ്ട്. ഇത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.പല സ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ടാകാം. എന്നാല്‍ പുതിയ ചില സഭകളിലും ചില പ്രദേശങ്ങളിലുമാണ് പരാതി വന്നിട്ടുള്ളത്. പല വൈദികരേയും സഭ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഈ പ്രശ്‌നത്തെ വത്തിക്കാന്‍ ഏറെക്കാലമായി അഭിമുഖീകരിക്കുന്നുണ്ട്

പ്രതികാരനടപടികളെ കുറിച്ചുള്ള ഭയമാണ് കന്യാസ്ത്രീകളെ പീഡനത്തെ കുറിച്ച് നിശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നതെന്ന് വത്തിക്കാന്‍ ദിനപ്പത്രമായ ഓസെര്‍വറ്റോര്‍ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങളായി സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നായിരുന്നു ഓസെര്‍വറ്റോര്‍ റൊമാനോയുടെ റിപ്പോര്‍ട്ട്. പുരോഹിതര്‍ കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട് കന്യാസ്ത്രീകള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മാധ്യമറിപ്പോര്‍ട്ടിനെ തുടര്‍ന്ന് 110 രാജ്യങ്ങളിലെ കത്തോലിക്ക ബിഷപ്പുമാരെയും മതനേതാക്കന്മാരെയും പ്രത്യേക ചര്‍ച്ചകള്‍ക്കായി മാര്‍പാപ്പ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 21 മുതല്‍ 24 വരെ നടക്കുന്ന ചര്‍ച്ചകളില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

Tags:    

Similar News