'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ അബ്ദുന്നാസര്‍ മഅ്ദനി
നിലവില്‍ 2014 മുതല്‍ സുപ്രിംകോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി.
കോഴിക്കോട്: പി സി ജോര്‍ജിന് ജാമ്യം ലഭിച്ച വാര്‍ത്തയില്‍ പ്രതികരിച്ച് ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി. 'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍' എന്നാണ് മഅ്ദനി എഴുതിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവില്‍ 2014 മുതല്‍ സുപ്രിംകോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ആഴ്ച്ചകളിൽ പോലും ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിയമസംവിധാനത്തിലെ ഇരട്ടനീതിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുകാട്ടുകയാണ് മഅ്ദനി ചെയ്തിരിക്കുന്നത്.
കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മഅ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയത്. 2007 ആഗസ്ത് ഒന്നിനാണ് കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ മഅ്ദനി മോചിതനാവുന്നത്. എന്നാല്‍, 2008ല്‍ ബംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്ത് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പോലിസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ഹൈക്കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പ്രായം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.