പരാതിക്കാരനെ പോലിസ് മർദ്ദിച്ച സംഭവം; കുറ്റസമ്മതം നടത്തി സർക്കാർ, അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നു മുമ്പ് പറഞ്ഞ പോലിസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല.

Update: 2021-12-21 11:21 GMT

കൊച്ചി: കൊല്ലം തെന്മലയിൽ പരാതിക്കാരനെ പോലിസ് മർദ്ദിച്ച സംഭവം സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. പോലിസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തതിൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. സിസിടിവി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടു പോകുന്നു എന്നും കോടതി ചോദിച്ചു.

സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നു മുമ്പ് പറഞ്ഞ പോലിസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല. എന്ത് അടിസ്ഥാനത്തിൽ ആണ് ഇത്തരം റിപോർട്ടുകൾ കോടതിക്ക് നൽകുന്നത്. സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പോലിസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ എന്നും കോടതി പറഞ്ഞു.

ഉറുകുന്ന് ഇന്ദിരാ നഗറിൽ രാജീവൻ നൽകിയ ഹരജിയിലാണ് വിമർശനം. പരാതിക്ക് രസീത് ചോദിച്ചതിന് സിഐ കവിളത്ത് അടിക്കുകയും വിലങ്ങിടീച്ച് കൈവരിയിൽ കെട്ടിയിടുകയും ചെയ്തു എന്നാണ് പരാതി. തെൻമലയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പോലിസ് കുറ്റസമ്മതം നടത്തി. രാജീവിനെ മര്‍ദ്ദിച്ചത് തെറ്റായ കേസിലെന്ന് പോലിസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരേ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപോരാട്ടം തുടരുമെന്ന് മര്‍ദ്ദനമേറ്റ രാജീവ് പറഞ്ഞു.