മദ്യപിച്ച് പോലിസുകാരനെ മർദ്ദിച്ചെന്ന കേസ്; പോലിസ് കളിച്ച നാടകമെന്ന് ആരോപണം
ദീപു മര്‍ദ്ദിച്ച് നിലത്തിട്ടെന്ന് വരുത്താന്‍ എഎസ്ഐ രാജേഷ് നിലത്ത് കിടന്ന ശേഷം ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് ഷൈന്‍ പറയുന്നു.
കൊല്ലം: പൂയ്യപ്പള്ളി പോലിസ് സ്റ്റേഷനില്‍ വച്ച് യുവാവ് പോലിസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചെന്ന കേസ് കെട്ടിച്ചമച്ചതെന്ന് പരാതി. പൊതു പ്രവര്‍ത്തകനായ ദീപു ലാലിനെ കുടുക്കാന്‍ ദൃശ്യങ്ങളടക്കം പോലിസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നയാൾ ആരോപിച്ചു.
ഹോട്ടലില്‍ മദ്യപിച്ച് ബഹളം വച്ചെന്ന പരാതിയിലാണ് പൊതു പ്രവര്‍ത്തകനായ ദീപു ലാലിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വച്ച് ദീപു ലാല്‍ എഎസ്ഐ രാജേഷിനെ നിലത്ത് തള്ളിയിട്ട് മര്‍ദ്ദിച്ചെന്നായിരുന്നു പോലിസിന്റെ ആരോപണം. ഈ ദൃശ്യങ്ങളും പോലിസ് തെളിവായി പുറത്ത് വിട്ടു.
എന്നാല്‍ പോലിസിന്റെ ഈ വാദം പൂര്‍ണമായും തള്ളുകയാണ് ദീപു ലാലിനൊപ്പം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുഹൃത്ത് ഷൈന്‍. ദീപു മര്‍ദ്ദിച്ച് നിലത്തിട്ടെന്ന് വരുത്താന്‍ എഎസ്ഐ രാജേഷ് നിലത്ത് കിടന്ന ശേഷം ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് ഷൈന്‍ പറയുന്നു. പോലിസിന്റെ ഈ നാടകം തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന്റെ പേരില്‍ ഫോണ്‍ പോലിസ് പിടിച്ച് വച്ചിരുക്കുകയാണെന്നും ഷൈന്‍ കുറ്റപ്പെടുത്തി.
പോലിസ് സ്റ്റേഷനിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തന രഹിതമാക്കിയ ശേഷം ദീപു ലാലിനെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. വിദ്യാര്‍ഥിയായിരിക്കെ കൊല്ലം നഗരത്തിലെ ചില പോലിസ് ഉദ്യോഗസ്ഥഥര്‍ക്കെതിരേ ദീപു ലാല്‍ പരാതി നല്‍കിയതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കുടുബം ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷനെയും പോലിസ് കംപ്ലയിന്റ് അതോറിറ്റിയെയും സമീപിക്കാനുള്ള തീരുമാനം.