ഹിന്ദു മത വികാരം വൃണപ്പെടുത്തി; ആമസോണിനെതിരേ പോലിസ് കേസെടുത്തു

ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച ടോയ്‌ലെറ്റ് സീറ്റുകള്‍, ചവിട്ടികള്‍ തുടങ്ങിയവ ആമസോണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വച്ച സംഭവത്തിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Update: 2019-05-18 09:19 GMT

ന്യൂഡല്‍ഹി: ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഇ കൊമേഴ്‌സ് ഭീമനായ ആമസോണിനെതിരേ നോയ്ഡ പോലിസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച ടോയ്‌ലെറ്റ് സീറ്റുകള്‍, ചവിട്ടികള്‍ തുടങ്ങിയവ ആമസോണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വച്ച സംഭവത്തിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


നേരത്തേ സംഭവത്തില്‍ ഓണ്‍ലൈന്‍ വ്യാപാര വെബ് സൈറ്റായ ആമസോണിനെതിരേ ശക്തമായ ബഹിഷ്‌ക്കരണ കാംപയിന്‍ നടന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനം നേരിട്ടതിനു പിന്നാലെയാണ് ആമസോണിനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായത്.ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച ടോയ്‌ലെറ്റ് സീറ്റുകള്‍, ചവിട്ടികള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ വില്‍വനയ്ക്ക് വച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിഷേധം ശക്തമായതോടെ ചില ഉത്പന്നങ്ങള്‍ സൈറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പലതും വാങ്ങാന്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 2017ല്‍ ഇന്ത്യന്‍ പതാകയുടെ ചിത്രം പതിച്ച ചവിട്ടി ആമസോണിന്റെ ഓണ്‍ലൈനില്‍ വില്‍പനയ്ക്കു വെച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെടുകയും ഇത്തരത്തിലുള്ള എല്ലാ ചവിട്ടികളും പിന്‍വലിച്ച് ആമസോണ്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആമസോണ്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് അന്ന് ബോയ്‌ക്കോട്ട് കാംപയിന്‍ നിലച്ചത്. ആമസോണ്‍ ജീവനക്കാരുടെ വിസ പിന്‍വലിക്കുമെന്ന മുന്നറിയിപ്പുള്‍പ്പെടെയായിരുന്നു അന്ന് സുഷമാ സ്വരാജ് നല്‍കിയത്.

Tags: