ജെഎന്‍യു പ്രതിഷേധത്തില്‍ 'ഫ്രീ കശ്മീര്‍' പ്ലക്കാര്‍ഡ്; എഴുത്തുകാരിക്കെതിരേ കേസ്
മുംബൈയില്‍ നിന്നുള്ള എഴുത്തുകാരിയും കഥാകൃത്തും അഭിനേതാവുമായ മെഹക്ക് മിര്‍സാ പ്രഭുവാണ് പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്. മുംബൈയിലെ കലാ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തയാണ് ഇവര്‍
മുംബൈ: ജെഎന്‍യുവിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അനുകൂലമായി നടന്ന പ്രതിഷേധ പ്രകടനത്തില്‍ 'ഫ്രീ കശ്മീര്‍' പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് എഴുത്തുകാരിക്കെതിരേ കേസ്. മുംബൈ പോലിസാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുക്കുന്നത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ ഫ്രീ കശ്മീര്‍ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി നില്‍ക്കുന്നതാണ് വിവാദമായത്.
മുംബൈയില്‍ നിന്നുള്ള എഴുത്തുകാരിയും കഥാകൃത്തും അഭിനേതാവുമായ മെഹക്ക് മിര്‍സാ പ്രഭുവാണ് പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്. മുംബൈയിലെ കലാ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തയാണ് ഇവര്‍. എന്താണ് ഇപ്പോള്‍ ഈ മുദ്രാവാക്യം എന്ന ചോദ്യത്തിന് ഇത് ഇത്രയും വലിയ പ്രശ്‌നമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയ ശേഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെയാണ് ഇതിലൂടെ താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ മറുപടി പറഞ്ഞു. രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാനവികതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും യുവതി പറഞ്ഞു.
അതേസമയം പോസ്റ്ററിനെതിരേ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. യഥാര്‍ത്ഥത്തില്‍ എന്തിന് വേണ്ടിയാണ് പ്രതിഷേധം എന്നും 'കശ്മീരിനെ മോചിപ്പിക്കൂ' എന്ന മുദ്രാവാക്യം എന്തിനാണെന്നും ചോദിച്ചു. മുംബൈയില്‍ ഇത്തരം വിഘടന വാദങ്ങളെ എങ്ങിനെ അംഗീകരിക്കാനാകും? മുഖ്യമന്ത്രിയുടെ ഓഫിസിന് രണ്ടു കിലോ മീറ്ററിനുള്ളിലല്ലേ 'സ്വതന്ത്ര കശ്മീര്‍' മുദ്രാവാക്യം മുഴങ്ങിയത്? ഉദ്ധവ് എങ്ങനെയാണ് ഇത്തരം മുദ്രാവാക്യങ്ങളെ അംഗീകരിക്കുന്നതെന്നും ഫഡ്‌നാവിസ് ചോദിച്ചു.
ഫഡ്നാവിസിന് എന്‍സിപി നേതാവ് ജയന്ത് പാട്ടീൽ മറുപടി നല്‍കിയിട്ടുണ്ട്. ദേവേന്ദ്രജി സ്വതന്ത്ര കശ്മീര്‍ എന്നാല്‍ ഒരു വിവേചനവും ഇല്ലാത്ത കശ്മീര്‍ എന്നതാണ്. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് നിരോധനം മുതല്‍ ഇക്കാര്യങ്ങളുണ്ട്. നിങ്ങളെ പോലെ ഉത്തരവാദിത്തപ്പെട്ട നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. വെറുപ്പാണ് നിങ്ങള്‍ ജനങ്ങളിലേക്ക് കുത്തിവെക്കുന്നത്. അധികാരം നഷ്ടപ്പെട്ടതിന്റെ പ്രശ്‌നമാണോ അതോ ആത്മ നിയന്ത്രണം നഷ്ടമായതാണോ എന്നും ജയന്ത് പാട്ടീല്‍ പ്രതികരിച്ചു.