പോലിസ് രാജ് തുടരുന്നു; ചാരായ വാറ്റ് എക്സൈസിനെ അറിയിച്ച വയോധികയെ പോക്സോ കേസില്‍ കുടുക്കി
കുളത്തൂപ്പുഴ സ്വദേശിയായ 73 കാരി ശ്രീമതിയാണ് പോലിസ് നടപടിക്കെതിരേ മുഖ്യമന്ത്രിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചത്.
കൊല്ലം: സമീപവാസിയുടെ വീട്ടിലെ ചാരായ വാറ്റ് എക്സൈസിനെ അറിയിച്ചതിന്‍റെ പ്രതികാരമായി വയോധികയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുന്നത്.
കുളത്തൂപ്പുഴ സ്വദേശിയായ 73 കാരി ശ്രീമതിയാണ് പോലിസ് നടപടിക്കെതിരേ മുഖ്യമന്ത്രിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചത്. ശ്രീമതിയുടെ മകന്‍ നല്‍കിയ വിവരപ്രകാരം സമീപവാസിയായ സ്ത്രീയെ ചാരായം വാറ്റിയതിന് എക്സൈസ് പിടികൂടിയിരുന്നു.
ഇതിന്റെ വിരോധത്തിൽ അയൽക്കാരി നൽകിയ കള്ള പരാതി അന്വേഷിക്കുക പോലും ചെയ്യാതെ പോലിസ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നാണ് ശ്രീമതിയുടെ ആരോപണം. അയൽവാസിയുടെ പതിനാലുകാരൻ മകനെ ശ്രീമതി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
45 ദിവസമാണ് ശ്രീമതി ജയിലില്‍ കിടന്നത്. വൈദ്യപരിശോധന പോലും നടത്താതെയാണ് പോലിസ് കേസെടുത്തതെന്ന് ശ്രീമതി പറയുന്നു. എന്നാൽ എല്ലാ നടപടിക്രമങ്ങളും പാലിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് ശ്രീമതിയെ അറസ്റ്റ് ചെയ്തതെന്നാണ് കുളത്തുപ്പുഴ പോലിസിന്‍റെ വിശദീകരണം.