വനിതാ എസ്ഐയെ യുവാവ് കടന്നുപിടിച്ചെന്ന പോലിസ് പ്രചാരണം നുണയെന്ന് നാട്ടുകാർ

എന്തിനാണ് സാറേ എന്നെ തല്ലുന്നത് ഞാൻ പോവുകയല്ലേ എന്ന് പറഞ്ഞപ്പോൾ പോലിസ് ഡ്രൈവർ ചാടി ഇറങ്ങി തല്ലി കൊല്ലട എന്നും പറഞ്ഞു അവനെ അവിടെ ഇട്ട് മറ്റ് പോലിസുകാരും കൂടി തല്ലി ചതച്ചു

Update: 2021-01-05 09:39 GMT

കൊല്ലം: കൊട്ടാരക്കരയിൽ യുവാവ് വനിതാ എസ്ഐയെ കടന്നുപിടിച്ചെന്ന പോലിസ് പ്രചാരണം നുണയാണെന്ന് നാട്ടുകാർ. പോലിസ് അതിക്രമം ചർച്ചയാകാതിരിക്കാൻ പോലിസ് മാധ്യമങ്ങളെ ഉപയോ​ഗിച്ച് നടത്തിയ കള്ളക്കളിയാണെന്ന് നാട്ടുകാർ രം​ഗത്ത്. പട്രോളിങ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്ഐയെ യുവാവ് കടന്നുപിടിച്ചെന്നും അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ പോലിസ് ജീപ്പ് തടയുകയും സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തെന്നായിരുന്നു പോലിസ് ഭാഷ്യം.

വനിതാ എസ് ഐയെ കടന്നുപിടിച്ചെന്നാരോപിച്ച് പുതുവൽസരാഘോഷ തലേന്ന് സിപിഎം പ്രവർത്തകനും കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് സ്വദേശിയുമായ ലുക്മാന്‍ ഹക്കീമിനെ (22) ആണ് കൊട്ടാരക്കര പോലിസ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിങ്ങിനായി കൊട്ടാരക്കര സ്‌റ്റേഷനിലെ വനിതാ എസ്ഐയും സംഘവും ജീപ്പില്‍ പള്ളിക്കലെത്തിയപ്പോള്‍ കുറച്ച് ചെറുപ്പക്കാര്‍ റോഡരികിൽ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ലുക്മാന്‍ ഒഴികെയുള്ള മറ്റു മൂന്നുപേര്‍ പിരിഞ്ഞുപോയി. ലുക്മാൻ എസ്ഐയോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പോലിസുകാര്‍ ലുക്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ബഹളത്തിനിടെ ലുക്മാന്‍ വനിതാ എസ്ഐയുടെ കൈയില്‍ കയറിപ്പിടിച്ച് അക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് പോലിസ് ഭാഷ്യം.

എന്നാൽ പോലിസിന്റെ ആരോപണം പച്ചക്കള്ളമാമെന്ന് നാട്ടുകാർ ഒന്നടങ്കം ആരോപിക്കുന്നു. ഞാൻ ഈ സംഭവം നടന്ന സ്ഥലത്ത് ഉള്ള ഒരു വ്യക്തിയാണ് രാത്രി 8.30 നാണ് സംഭവം നടക്കുന്നത്. ലുക്മാൻ അവിടെ നടന്ന ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം റോഡരികിൽ നിൽക്കുകയായിരുന്നു. അപ്പോൾ ആണ് പോലിസ് വന്ന് ലുക്മാനോട് എന്തിനാട ഇവിടെ നിൽക്കുന്നത് പോടാ എന്നും പറഞ്ഞു ലാത്തി വെച്ചു അടിക്കുകയായിരുന്നു.

അപ്പോൾ അവിടെ നിന്നതിനുള്ള കാരണം പറയുകയും നീ ഒന്നും പറയണ്ട പോട എന്ന് അനാവശ്യമായി ചീത്ത വിളിച്ചു കൊണ്ടു വനിതാ എസ്ഐ ലാത്തി വെച്ചു തല്ലുകയും അപ്പോൾ ലുക്മാൻ എന്തിനാണ് സാറേ എന്നെ തല്ലുന്നത് ഞാൻ പോവുകയല്ലേ എന്ന് പറഞ്ഞപ്പോൾ പോലിസ് ഡ്രൈവർ ചാടി ഇറങ്ങി തല്ലി കൊല്ലട എന്നും പറഞ്ഞു അവനെ അവിടെ ഇട്ട് മറ്റ് പോലിസുകാരും കൂടി തല്ലി ചതച്ചു വണ്ടിയിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. അല്ലാതെ വനിതാ പോലിസിനെ കയറി പിടിക്കുകയോ പോലിസിനെ അക്രമിക്കുകയോ ഒന്നും ലുക്മാൻ ചെയതിട്ടില്ലെന്ന് പ്രദേശവാസി പറയുന്നു.

പോലിസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ ലുക്മാൻ ഇപ്പോൾ ചികിൽസയിലാണ്. പോലിസ് മർദ്ദനമേറ്റത് കോടതി സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.