ആവിക്കൽ തോട് സമരം; പിന്തുണയുമായെത്തിയ മൂന്ന് പിവൈഎം പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു

പുരോ​ഗമന യുവജന പ്രസ്ഥാനം നടത്തുന്ന സിൽവർ ലൈൻ വിരുദ്ധ സംസ്ഥാന പ്രചാരണ കാംപയിന്റെ ഭാ​ഗമായാണ് ആവിക്കൽ തോടിലെ ജനകീയ സമര കേന്ദ്രം സന്ദർശിക്കാനും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാനും മൂന്ന് പേരും എത്തിയത്.

Update: 2022-07-19 13:39 GMT

കോഴിക്കോട്: കോഴിക്കോട് ആവിക്കൽ തോട് മാലിന്യ പ്ലാനിറ്റിനെതിരേ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ പുരോഗമന യുവജന പ്രസ്ഥാനം (പിവൈഎം) പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി സി പി നഹാസ്, മലബാർ മേഖല കമ്മിറ്റി അംഗം ഷനീർ, ഭഗത് ദിൻ എന്നിവരെയാണ് വെള്ളയിൽ പോലിസ് അറസ്റ്റ് ചെയ്തത്.

പുരോ​ഗമന യുവജന പ്രസ്ഥാനം നടത്തുന്ന സിൽവർ ലൈൻ വിരുദ്ധ സംസ്ഥാന പ്രചാരണ കാംപയിന്റെ ഭാ​ഗമായാണ് ആവിക്കൽ തോടിലെ ജനകീയ സമര കേന്ദ്രം സന്ദർശിക്കാനും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാനും മൂന്ന് പേരും എത്തിയത്. എന്നാൽ ഇവർ സമര പന്തലിൽ എത്തിയതിന് പിന്നാലെ പോലിസ് ബലം പ്രയോ​ഗിച്ച് മൂന്ന് പേരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.


കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വെള്ളയിൽ പോലിസ് വ്യക്തമാക്കുന്നത്. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ മൂന്ന് പേരേയും മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നും പോലിസ് പ്രതികരിച്ചു. കരുതൽ അറസ്റ്റിന് എന്താണ് കാരണമെന്ന് വ്യക്തമാക്കാൻ പോലിസ് ഇതുവരെ തയാറായിട്ടില്ല.

ആവിക്കൽ തോടിലെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരേ വലിയ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തുനിന്ന് പദ്ധതി മാറ്റണമെന്നാണ് ആവശ്യം.എന്നാൽ എതിർപ്പ് മറികടന്ന് മുന്നോട്ട് പോകാനാണ് കോർപറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.