കാണ്‍പൂര്‍ അക്രമത്തില്‍ പോലിസ് നടപടി പക്ഷപാതപരം: പോപുലര്‍ ഫ്രണ്ട്

മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളായി കണക്കാക്കുകയും നിയമവിരുദ്ധമായ രീതികള്‍ ഉപയോഗിക്കുകയും ചെയ്യുകയാണ്.

Update: 2022-06-07 17:58 GMT

ന്യൂഡല്‍ഹി: കാണ്‍പൂരിലെ അക്രമസംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലിസ് സ്വീകരിക്കുന്ന നടപടികള്‍ പക്ഷപാതപരമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പ്രസ്താവിച്ചു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശങ്ങളാണ് കാണ്‍പൂരില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധത്തിന് കാരണക്കാരായവരെ ഒന്നിലധികം എഫ്‌ഐആറുകള്‍ക്ക് ശേഷവും പോലിസിന് തൊടാനാവുന്നില്ല.

പ്രതിഷേധം എങ്ങനെയാണ് അക്രമാസക്തമായത് എന്നതിനെക്കുറിച്ച് സമഗ്രവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമികള്‍ സ്‌ഫോടകവസ്തുക്കള്‍ എറിയുമ്പോള്‍ പോലിസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്നത് സംഭവത്തിന്റെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം, ജനങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ച മുസ്‌ലിം നേതാക്കളെപ്പോലും പോലിസ് അതിക്രൂരമായി മര്‍ദ്ദിച്ചു. അക്രമവുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്‌ലിം യുവാക്കളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമാകുന്നത് പുതിയ കാര്യമല്ല. അതിനെ നിയമപരമായും വസ്തുനിഷ്ഠമായും സമീപിക്കേണ്ടതുണ്ട്. പക്ഷെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളായി കണക്കാക്കുകയും നിയമവിരുദ്ധമായ രീതികള്‍ ഉപയോഗിക്കുകയും ചെയ്യുകയാണ്. മുസ്‌ലിം സംഘടനകളെയും നേതാക്കളെയും തിരഞ്ഞുപിടിച്ച് അപകീര്‍ത്തിപ്പെടുത്തുന്നു.

കാണ്‍പൂര്‍ സംഭവത്തിലും പോപുലര്‍ ഫ്രണ്ടിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിനെ അക്രമവുമായി ബന്ധപ്പെടുത്താന്‍ കാണ്‍പൂര്‍ പോലിസിന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെങ്കിലും സംഘടനയുടെ പേര് അക്രമത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ഉല്‍സാഹം കാട്ടുകയാണ്. ഇത്തരം വ്യാജവാര്‍ത്തകളെ പോപുലര്‍ ഫ്രണ്ട് തള്ളിക്കളയുന്നു. ദൗര്‍ഭാഗ്യകരമായ സാഹചര്യത്തെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനുള്ള അവസരമാക്കി മാറ്റുകയാണ് യുപി പോലിസെന്ന് സംഭവത്തിന് ശേഷമുള്ള പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.

രാഷ്ട്രീയ എതിരാളികളുടെ വസ്തുവകകളില്‍ ബുള്‍ഡോസര്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. ഇത് ഭരണകൂട ഭീകരതയല്ലാതെ മറ്റൊന്നുമല്ല. ഇത്തരം ദുഷ്പ്രവൃത്തികള്‍ ആത്യന്തികമായി ജനാധിപത്യ സ്ഥാപനങ്ങളെയും സാമൂഹിക സമാധാനത്തെയും ദുര്‍ബലപ്പെടുത്തും. നീതിവ്യവസ്ഥയെ അട്ടിമറിച്ചുള്ള അതിരുവിട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും പോലിസിനോടും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെടുന്നു.