ഇന്ധന വിലവര്‍ധന; നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

Update: 2022-04-27 09:34 GMT

ന്യൂഡല്‍ഹി: സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസ്സിലാക്കി ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചു. വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധന വിലയില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. പൗരന്‍മാരുടെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു. നികുതി കുറയ്ക്കാനും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു കൈമാറാനും ഞങ്ങള്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.

ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചു. എന്നാല്‍, ചില സംസ്ഥാനങ്ങള്‍ ഇതിന്റെ ഗുണം ജനങ്ങള്‍ക്കു നല്‍കിയില്ല. ഇതുമൂലം ഈ സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള അനീതി മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലും ഇത് സ്വാധീനം ചെലുത്തുന്നു. എന്നാല്‍, ആരെയും വിമര്‍ശിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്കുവേണ്ടി ഈ വിഷയം മുന്നോട്ടുവയ്ക്കുകയാണ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും അഭ്യര്‍ഥിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.

കര്‍ണാടക നികുതി കുറച്ചില്ലായിരുന്നെങ്കില്‍ ആറ് മാസത്തിനുള്ള 5,000 കോടിയുടെ അധിക വരുമാനം അവര്‍ക്കുണ്ടാവുമായിരുന്നു. ഗുജറാത്തും 3,500 മുതല്‍ 4,000 കോടി വരെ അധികവരുമാനം നേടുമായിരുന്നു. നികുതി കുറയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തില്‍ നഷ്ടം സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, പല സംസ്ഥാനങ്ങളും ആ 'പോസിറ്റീവ് നടപടി' സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാന ഇന്ധന നികുതി കുറയ്ക്കണമെന്നും അതിന്റെ പ്രയോജനം പൗരന്‍മാര്‍ക്ക് കൈമാറണമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് നേരിട്ട് അഭ്യര്‍ഥിച്ചു.

കേന്ദ്രത്തിന്റെ വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ്. ഫെഡറലിസത്തിന്റെ സഹകരണ മനോഭാവം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. അത്തരം മനോഭാവത്തോടെയാണ് രാജ്യം കൊവിഡിനെ നേരിട്ടത്. നിലവിലുള്ള 'യുദ്ധസമാന സാഹചര്യം' പോലുള്ള ആഗോള പ്രശ്‌നങ്ങളുടെ ആഘാതം കണക്കിലെടുത്ത് സാമ്പത്തിക പ്രശ്‌നങ്ങളിലും അത്തരം സമീപനം സ്വീകരിക്കണം- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News