പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Update: 2023-05-28 03:15 GMT

ന്യൂഡല്‍ഹി: ഉദ്ഘാടന വിവാദത്തെ ചൊല്ലിയുള്ള പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ 7.15ഓടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തി. പൂജാ ചടങ്ങുകള്‍ക്ക് ശേഷം ലോക്‌സഭ ചേംബറിലെത്തി സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി ചെങ്കോല്‍ സ്ഥാപിച്ചു. ഇതിനു ശേഷമാണ് പാര്‍ലമെന്റില്‍ ഫലകം അനാച്ഛാദാനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം തന്നെ ചെങ്കോല്‍ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങിലാണ് തമിഴ്‌നാട്ടിലെ ഹൈന്ദവ സന്യാസി സംഘം മന്ത്രോച്ഛാരണങ്ങളുടെ അകമ്പടിയോടെ ചെങ്കോല്‍ കൈമാറിയത്. വെള്ളിയില്‍ തീര്‍ത്ത് സ്വര്‍ണത്തില്‍ പൊതിഞ്ഞ അഞ്ചടി നീളവും നന്ദിശില്‍പവുമുള്ള ചെങ്കോല്‍ അലഹബാദിലെ മ്യൂസിയത്തില്‍നിന്നാണ് എത്തിച്ചത്.

    അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‌കരിക്കുകയാണ്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് വിട്ടുനിന്നത്. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായെത്തിയത്. പരമോന്നത സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അനൗചിത്യവും അവഹേളനവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.


Tags:    

Similar News