ആക്രമണം നടക്കുമെന്ന റിപോര്‍ട്ട് പ്രധാനമന്ത്രിക്ക് നേരത്തെ ലഭിച്ചു; ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചത് അതുകൊണ്ട് :മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

Update: 2025-05-06 11:06 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ആക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് മൂന്ന് ദിവസം മുന്‍പ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. ഈ ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖര്‍ഗെ ആരോപിച്ചു.

''ഇന്റലിജന്‍സ് പരാജയം ഉണ്ട്, സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടുണ്ട്, അവര്‍ അത് പരിഹരിക്കും. അവര്‍ക്ക് ഇത് അറിയാമായിരുന്നെങ്കില്‍, അവര്‍ എന്തുകൊണ്ട് ഒന്നും ചെയ്തില്ല?... ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി മോദിക്ക് ഒരു ഇന്റലിജന്‍സ് റിപോര്‍ട്ട് അയച്ചതായും അതിനാല്‍ അദ്ദേഹം കശ്മീര്‍ സന്ദര്‍ശിക്കാനുള്ള തന്റെ പരിപാടി റദ്ദാക്കിയതായും എനിക്ക് വിവരം ലഭിച്ചു' ഖാര്‍ഗെ പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തില്‍ ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്റലിജന്‍സ് റിപോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. 26 പേരുടെ ജീവന്‍ അപഹരിച്ച ആക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയം ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയാമെങ്കില്‍ എന്തുകൊണ്ട് നല്ല ക്രമീകരണങ്ങള്‍ ചെയ്തില്ല എന്നതാണ് ഞങ്ങളുടെ ചോദ്യം ഖാര്‍ഗെ ചോദിച്ചു.



Tags: