'വന്ദേ മാതരത്തെ' ദേശീയ ഗാനത്തെ പോലെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹരജി

ദേശീയ ഗാനത്തിന് സമാനമായി വന്ദേമാതരത്തിനും പ്രചാരം നല്‍കാന്‍ ആവശ്യമായ നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യയയാണ് കോടതിയെ സമീപിച്ചത്.

Update: 2019-07-22 09:46 GMT

ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് സമാനമായ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹരജി. ദേശീയ ഗാനത്തിന് സമാനമായി വന്ദേമാതരത്തിനും പ്രചാരം നല്‍കാന്‍ ആവശ്യമായ നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യയയാണ് കോടതിയെ സമീപിച്ചത്.

ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരത്തിന് ടാഗോറിന്റെ ജനഗണമനയ്ക്ക് സമാനമായ ആദരവ് നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹരജി നാളെ പരിഗണിച്ചേക്കും.വന്ദേമാതരം സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1896ലെ സമ്മേളനത്തിലാണ് ആദ്യമായി ഇത് ആലപിക്കപ്പെട്ടതെന്നും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രവീന്ദ്രനാഥ ടാഗോറാണ് ഇത് പാടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 ജനഗണമനയില്‍ സംസ്ഥാനങ്ങളെ പ്രതിപാദിക്കുന്നുവെങ്കില്‍ വന്ദേമാതരം ദേശീയ സ്വഭാവം പ്രകടിപ്പിക്കുന്നതായും അശ്വനി കുമാര്‍ ഉപാധ്യയ പറയുന്നു. അതുകൊണ്ട് വന്ദേമാതരത്തെ ജനഗണമനയ്ക്ക് തുല്യമായി പരിഗണിച്ച് പ്രഖ്യാപനം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സ്‌കൂളുകളില്‍ എല്ലാ പ്രവൃത്തിദിവസവും ദേശീയ ഗാനവും ദേശീയ ഗീതവും പാടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 2017ല്‍ കൊണ്ടുവന്ന സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളിയിരുന്നു. വന്ദേമാതരത്തിന് സമാനതകളില്ലാത്ത പ്രത്യേകതകളുണ്ടെങ്കിലും ജനഗണമനയ്ക്ക് തുല്യമായി വന്ദേമാതരത്തെ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജിയെ കേന്ദ്രം എതിര്‍ത്തിരുന്നു. തുടര്‍ന്നായിരുന്നു ഹര്‍ജി കോടതി തളളിയത്.

Tags:    

Similar News