റഷ്യയില്‍ 28 യാത്രക്കാരുമായി കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു

22 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലിലാണ് വിമാനം കടലില്‍ തകര്‍ന്നുവീണതായി കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Update: 2021-07-06 10:06 GMT

മോസ്‌കോ: റഷ്യയില്‍നിന്ന് 28 യാത്രക്കാരുമായി കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണതായി റിപോര്‍ട്ട്. റഷ്യന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (ആര്‍ഐഎ) ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. റഷ്യയുടെ പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചട്‌സ്‌കിയില്‍നിന്ന് പലാന ഗ്രാമത്തിലേക്ക് പോയ എഎന്‍-26 വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിന് മുമ്പ് കാണാതായത്.

വിമാനവുമായുള്ള ബന്ധം നഷ്ടമായതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് റഷ്യന്‍ എമര്‍ജന്‍സീസ് മന്ത്രാലയം അറിയിച്ചു. 22 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലിലാണ് വിമാനം കടലില്‍ തകര്‍ന്നുവീണതായി കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി കപ്പലുകള്‍ വിമാനം തകര്‍ന്നുവീണ സ്ഥലത്തേയ്ക്കുള്ള യാത്രയിലാണെന്ന് ആര്‍ഐഎ പറഞ്ഞു.

വില്ലേജ് മേയര്‍ ഓള്‍ഗ മൊഖിരേവയും യാത്രക്കാരില്‍ ഉള്‍പ്പെട്ടിരുന്നതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് ടാസ് ഏജന്‍സി പറഞ്ഞു. പ്രദേശത്ത് ഈ സമയത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. 1982 ലാണ് വിമാനം നിര്‍മിച്ചതെന്ന് ടാസ് പറയുന്നു.

Tags: