മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും

കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പോലിസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

Update: 2022-06-16 01:20 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വിമാനത്തില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ നിന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉള്‍പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്‍കിയ നിര്‍ദ്ദേശം. കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പോലിസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

അറസ്റ്റിലായ നവീന്‍ കുമാര്‍, ഫര്‍സീന്‍ മജീദ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, കേസില്‍ സഹയാത്രികരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആയിരുന്നു നിലവില്‍ കേസ് പരിഗണിച്ചിരുന്നത്.

Tags:    

Similar News